തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചയിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് കേരള പൊലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ ആരോപിച്ചു. ഇത് സി.പി.എം- ബി.ജെ.പി രഹസ്യബാന്ധവത്തിന്റെ തെളിവാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിലെ രൂക്ഷമായ കൊവിഡ് സാഹചര്യമോ കടുത്ത സാമ്പത്തിക പ്രതിസന്ധിയോ കൂടിക്കാഴ്ചയിൽ ഉന്നയിക്കാതെ ഇരുകൂട്ടർക്കും താത്പര്യമുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്തതെന്ന് സംശയിക്കുന്നു.
കൊടകര കേസിൽ ബി.ജെ.പിയും സ്വർണ്ണക്കടത്തിൽ സി.പി.എമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ കേസുകൾ ഒതുക്കിത്തീർക്കാനുള്ള അന്തർധാര അണിയറയിൽ നടക്കുകയാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഇരുപാർട്ടികളുടെയും മുഖംമൂടി അഴിഞ്ഞു വീണപ്പോഴാണ് മുഖ്യമന്ത്രി അടിയന്തര ഡൽഹിയാത്ര നടത്തിയത്.
സ്വർണ്ണക്കള്ളക്കടത്തിൽ സി.പി.എം ക്രിമിനൽ സംഘങ്ങളുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാനുതകും വിധം കോടികളാണ് സി.പി.എം സഹയാത്രികരായ ക്വട്ടേഷൻ സംഘങ്ങളിലൂടെ കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയിൽ പ്രകടമായത് രഹസ്യബാന്ധവം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചതിന്റെ സന്തോഷമാണ്. കേരളത്തിന്റെ സമ്പദ്ഘടന അട്ടിമറിക്കാൻ പര്യാപ്തമായ രണ്ട് കേസുകളും ഇഴഞ്ഞ് നീങ്ങുന്നത് കേരളത്തിന്റെ പൊതുമനഃസ്സാക്ഷി കാണുന്നുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും ഓർക്കുന്നത് നല്ലതാണെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |