തിരുവനന്തപുരം: സിൽവർ ലൈൻ സർവേക്ക് കല്ലിടുന്നതിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ കോഴിക്കോട്ട് കല്ലായിയിലും കൊച്ചിയിൽ ചോറ്റാനിക്കരയിലും കെ-റെയിൽ ഉദ്യോഗസ്ഥർ കല്ലിടാതെ പിന്മാറി.
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതീകാത്മകമായി സർവേക്കല്ലുകൾ സ്ഥാപിച്ചു.
പ്രകടനമായി എത്തിയ പ്രവർത്തകർ നോർത്ത് ഗേറ്റിൽ ബാരിക്കേഡുകൾ തള്ളിമാറ്റി അകത്ത് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് കവാടത്തിൽ സിൽവർ ലൈൻ സർവേക്കല്ലിന്റെ മാതൃകകൾ സ്ഥാപിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം പൊലീസ് പ്രതിരോധിക്കുന്നതിനിടെ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണൂരിൽ കല്ല് സ്ഥാപിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
ചോറ്റാനിക്കരയിൽ അനൂപ് ജേക്കബ് എം.എൽ.എ, വി.പി സജീന്ദ്രൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കല്ലുകൾ പിഴുതെറിഞ്ഞു. കല്ലായിയിൽ സർവേക്കല്ലുകൾ സ്ഥാപിച്ചത് ബി.ജെ. പി-യുവമോർച്ച പ്രവർത്തകർ പിഴുതു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |