തലസ്ഥാനത്ത് ഊഷ്‌മള സ്വീകരണം
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നുച്ചയ്‌ക്ക് 12ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. 11ന് പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ സംഗമത്തിൽ പങ്കെടുക്കും. 12.30ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദർശിക്കും. പാസ്‌പോർട്ട് ഓഫീസും സന്ദർശിച്ചേക്കും. നാളെ വൈകുന്നേരം മന്ത്രി മടങ്ങിപ്പോകും.
കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ ഇന്നലെ ഊഷ്‌മള സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്.സുരേഷ് അടക്കമുളള നേതാക്കൾ പങ്കെടുത്തു. കോവളത്ത് പാർട്ടി നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്തു. വൈകിട്ട് യുവ വോട്ടർമാരുമായും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുമായും ടെന്നീസ് ക്ലബിൽ കൂടിക്കാഴ്‌ച നടത്തി.
കണ്ണമ്മൂലയിലെ ശ്രീ വിദ്യാധിരാജ ജന്മസ്ഥാന ക്ഷേത്രത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്‌ണകുമാർ തുടങ്ങിയവർ വിവിധ പരിപാടികളിൽ അദ്ദേഹത്തെ അനുഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |