SignIn
Kerala Kaumudi Online
Thursday, 25 April 2024 7.16 PM IST

ശബരിമല മേൽശാന്തി നിയമനം: അബ്രാഹ്മണരുടെ അപേക്ഷ നിരസിച്ചു

sabarimala

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി ഒഴിവുകളിലേക്കുള്ള ഏഴ് അബ്രാഹ്മണ പൂജാരിമാരുടെയും അപേക്ഷകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചു. അബ്രാഹ്മണരല്ലെന്ന കാരണത്താലാണിതെന്ന് കാണിച്ച് നിരാസപത്രം എല്ലാവർക്കും ലഭിച്ചു. അപേക്ഷാ ഫീസായ 2,500 രൂപ മടക്കി നൽകിയിട്ടുമുണ്ട്.

സി.വി.വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, എം.ആർ.രജീഷ് കുമാർ, പി.ആർ.വിജീഷ്, എം.വിജു, സി.എ.ഷാജിമോൻ, എം.എം.രജീഷ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. ഇതിൽ വിഷ്ണുനാരായണൻ സംസ്കൃതത്തിലും ജ്യോതിഷത്തിലും എം.എ ബിരുദധാരിയാണ്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയായ ടി.എൽ. സിജിത്ത് സംസ്കൃതത്തിൽ എം.എ ബിരുദവും പി.ആർ.വിജീഷ് സംസ്കൃതത്തിൽ ബിരുദവും ഉള്ളവരാണ്.

ദേവസ്വം ബോർഡ്

ചർച്ചചെയ്യും

ശബരിമല മേൽശാന്തി നിയമനത്തിൽ അബ്രാഹ്മണരെ പരിഗണിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. നിലവിൽ ഹൈക്കോടതി അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരമാണ് മലയാള ബ്രാഹ്മണരെ മാത്രം മേൽശാന്തിയായി പരിഗണിക്കുന്നത്. അതിന് മാറ്റം വരണമെങ്കിൽ മറ്റൊരു കോടതി നിർദേശം വേണം. കോടതി പറയുന്നത് നടപ്പാക്കാൻ ബോർഡ് ബാദ്ധ്യസ്ഥമാണ്. ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുമായി ചർച്ചചെയ്ത് സമവായം സൃഷ്ടിക്കണമെന്നതാണ് നിലപാടെന്നും എൻ.വാസു പറഞ്ഞു.

ശബരിമല മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരിൽ നിന്ന് മാത്രം അപേക്ഷ സ്വീകരിക്കുന്നത് ഭരണഘടനാ ലംഘനവും സുപ്രീം കോടതി ഉത്തരവുകൾക്കും സർക്കാർ നിർദേശത്തിനും എതിരുമാണെന്ന് ചൂണ്ടിക്കാട്ടി അബ്രാഹ്മണ അപേക്ഷകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഇവരുടെ അപേക്ഷകൾ മലയാള ബ്രാഹ്മണനല്ലെന്ന കാരണത്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.