65 വയസ്സിനു മുകളിലുള്ളവർക്കും ദർശനം
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കൊവിഡ് സാഹചര്യമനുസരിച്ച് എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. 10 വയസിനു താഴെയും 65 വയസിന് മുകളിലുമുള്ളവർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്ക് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ആണ് പ്രവേശനം.
അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വംബോർഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴിയുള്ള പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല.
പമ്പയിൽ സ്‌നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കു. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടാവും. ബസ് സ്റ്റോപ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. കൊവിഡ്മുക്തരിൽ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവരും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ,ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി അനിൽ കാന്ത്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |