ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് 15 ന് വൈകിട്ട് 5 ന് നടതുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങൾ തെളിക്കും.
വൈകിട്ട് ആറ് മണിയോടെ നിയുക്ത ശബരിമല മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടക്കും. ഇരുമുടിക്കെട്ടുമേന്തിയെത്തുന്ന ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എൻ. പരമേശ്വരൻ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് അയ്യപ്പ സന്നിധിയിലേക്ക് ആനയിക്കും.വൈകിട്ട് ആറ് മണിയോടെ സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങിൽ തന്ത്രി പുതിയ മേൽശാന്തിയെ കലശാഭിഷേകം ചെയ്തശേഷം ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ഓതിക്കൊടുക്കും.തുടർന്ന് മാളികപ്പുറം മേൽശാന്തിയുടെ അവരോധനം .നിവലിലെ ശബരിമല മേൽശാന്തി വി. കെ. ജയരാജ് പോറ്റിയും മാളികപ്പുറം മേൽശാന്തി രജികുമാർ നമ്പൂതിരിയും രാത്രി മലയിറങ്ങും. 16ന് പുലർച്ചെ അഞ്ച് മണിക്ക് ഇരുക്ഷേത്രനടകളും തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. ഡിസംബർ 26 നാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് തുറക്കുന്ന നട ജനുവരി 20 ന് രാവിലെ 7 ന് അടയ്ക്കും. ജനുവരി 14 നാണ് തിരുവാഭരണം ചാർത്തിയുള്ള മകരവിളക്ക്. 19 വരെയേ ഭക്തർക്ക് ദർശനമുള്ളൂ.
പ്രതിദിനം 30,000
ഭക്തർക്ക് പ്രവേശനം
അയ്യപ്പഭക്തരുടെ പ്രവേശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെയാണ് . പ്രതിദിനം 30,000 ഭക്തർക്കാണ് ദർശനത്തിന് അനുമതി . പാസ് ലഭിച്ചവർ രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ , 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. ആധാർ കാർഡും കരുതണം. നിലയ്ക്കലിൽ സ്‌പോട്ട് വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനവുമുണ്ടാകും. പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. .സ്വാമിഅയ്യപ്പൻ റോഡ് വഴിയാണ് മലകയറ്റവും ഇറക്കവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |