ശബരിമല : പമ്പാനദിയിലെ പ്രളയഭീഷണി കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റിയതോടെ ശബരിമലയിൽ തിരക്കേറി. നിയന്ത്രണങ്ങളെ തുടർന്ന് ഏഴരമണിക്കൂറോളം തീർത്ഥാടകർക്ക് ദർശനം മുടങ്ങിയിരുന്നു. ഇന്നലെ വെളുപ്പിന് 1.30 മുതൽ രാവിലെ 9 വരെ സന്നിധാനത്തേക്ക് ഭക്തരെ വിട്ടില്ല.
ശക്തമായ മഴയിൽ വെള്ളിയാഴ്ച വൈകിട്ട് പമ്പയിലെ ജലനിരപ്പ് ഉയർന്ന് ആറാട്ടുകടവ് മുതൽ മണപ്പുറത്തേക്ക് വെള്ളം കയറിയിരുന്നു. കക്കി ഡാം തുറക്കുകയും പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സന്നിധാനത്തേക്ക് പ്രവേശനം വിലക്കിയത്. ഇതോടെ തീർത്ഥാടകർ നിലയ്ക്കലിൽ കുടുങ്ങി. പമ്പയിലെ ഭീഷണി ഒഴിവായെന്ന് ശബരിമല എ. ഡി. എം അർജ്ജുൻ പാണ്ഡ്യ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 9 ന് ശേഷമാണ് തീർത്ഥാടകരെ അയച്ചുതുടങ്ങിയത്. പതിനൊന്നരയോടെ ആദ്യബാച്ച് സന്നിധാനത്ത് എത്തി. രാത്രി 10.30 വരെ 12,345പേർ മലകയറി. 19,678 പേരാണ് ഇന്നലെ വെർച്വൽക്യൂവിൽ ബുക്ക് ചെയ്തിരുന്നത്. സ്പോട്ട് ബുക്കിംഗും ഉണ്ട്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ തിരക്കായിരുന്നു ഇന്നലെ. സീസണിലെ ആദ്യ ശനിയാഴ്ച ആയതും തിരക്ക് വർദ്ധിപ്പിച്ചു.
ഇന്നലെ രാവിലെ പമ്പയിലെ ജലനിരപ്പ് 15 സെന്റിമീറ്ററോളം ഉയർന്നതോടെ ഞുണുങ്ങാർ സംഗമിക്കുന്ന ഭാഗത്ത് മണപ്പുറത്തേക്ക് വീണ്ടും വെള്ളം കയറിയിരുന്നു. ഉച്ചയോടെ പമ്പാ ഡാമിന്റെ രണ്ടുഷട്ടറുകൾ ഉയർത്തി. ഇന്നലെ മഴ പെയ്യാതിരുന്നത് തീർത്ഥാടനം സുഗമമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |