കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും നിർമ്മിക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിശദീകരണം തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണറും റിപ്പോർട്ട് നൽകണം. ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.
ശബരിമലയുടെ യശസ്സ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അപ്പവും അരവണയും നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പല ഘട്ടങ്ങളിലായി ഉറപ്പു വരുത്തുന്നുണ്ടെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
2019 - 2020 വർഷത്തെ ചില ശർക്കര പായ്‌ക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ശർക്കര കയറ്റി അയയ്ക്കുന്ന കമ്പനിയാണ് അന്ന് ബോർഡിന് ശർക്കര നൽകാൻ കരാറെടുത്തിരുന്നത്. ഇതിൽ ബാക്കിയായ ശർക്കര ലേലം ചെയ്തെന്നും ഇത്തവണ പുതിയ കരാറുകാരൻ നൽകുന്ന ശർക്കരയാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |