ശബരിമല : പ്രതിദിനം അൻപതിനായിരം തീർത്ഥാടകർക്ക് ശബരിമലയിൽ ദർശനാനുമതി നൽകണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചേക്കും. ഇപ്പോൾ മുപ്പത്തി അയ്യായിരം പേർക്കാണ് അനുമതി. അൻപതിനായിരമാക്കിയാലും നിയന്ത്രണങ്ങൾ പാലിച്ചുള്ള സുഗമമായ തീർത്ഥാടനത്തിന് സൗകര്യമുണ്ട്.
കൊവിഡിന് മുമ്പ് പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. തീർത്ഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാലാണ് ശബരിമലയിലും പമ്പയിലും വ്യാപാര സ്ഥാപനങ്ങൾ ലേലത്തിൽ പിടിക്കാൻ വ്യാപാരികൾ വിസമ്മതിക്കുന്നത്. കഴിഞ്ഞ ദിവസം ഷെഡ്യൂൾ തുകയിൽ നിന്ന് 50 ശതമാനം താഴ്ത്തി ലേലം വിളിച്ചിട്ടും നാമമാത്രമായ കടകളാണ് ലേലത്തിൽ പോയത്.കുത്തക ലേലത്തിനായി 218 ഇനങ്ങളാണ് ശബരിമല മുതൽ നിലയ്ക്കൽ വരെയുള്ളത്. ഇതിൽ 70 എണ്ണം മാത്രമാണ് ഇതുവരെ ലേലം കൊണ്ടത്.കടമുറികളുടെ കുത്തക ലേലത്തിൽ മാത്രം ഏകദേശം 37 കോടിയോളം രൂപയായിരുന്നു ദേവസ്വം ബോർഡിന് പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്നത്. കൊവിഡ് സാഹചര്യത്തിൽ പത്ത് കോടി മാത്രമാണ് ലഭിച്ചത്.
വ്യാപാരസ്ഥാപനങ്ങളുടെയും ടോയ് ലെറ്റ് ബ്ളോക്കുകളുടെയും ലേലം ഇന്ന് വീണ്ടും സന്നിധാനത്ത് നടക്കും. പിൽഗ്രീം സെന്ററുകൾ,ഗസ്റ്റ് ഹൗസ് എന്നിവ വഴി വാടകയിനത്തിൽ ലഭിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയും ബോർഡിന് നഷ്ടമാകുന്നു. നേരിട്ട് നെയ്യഭിഷേകം നടത്താനാകാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കുറവാണ്. ഇതിലും വരുമാന നഷ്ടമുണ്ട്.
ശബരിമല നിയന്ത്രണങ്ങളിൽ ഇളവ് തേടി ദേവസ്വം ബോർഡ്
ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും സർക്കാരിനെ സമീപിക്കും. ഇന്നലെ നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത വഴി തീർത്ഥാടകരെ കടത്തിവിടണമെന്നതാണ് പ്രധാന ആവശ്യം. ഇടതാവളങ്ങളിലേത് പോലെ സന്നിധാനത്തും വിരിവയ്ക്കാൻ അനുവദിക്കണം. ജലനിരപ്പ് താഴുന്ന മുറയ്ക്ക് പമ്പാ സ്നാനത്തിന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബോർഡ് സർക്കാരിന്റെ മുന്നിൽ വയ്ക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ നെയ്യഭിഷേകത്തിന് ഏർപ്പടുതിയിരിക്കുന്ന ക്രമീകരണം മാറ്റുന്ന കാര്യം ഉന്നയിക്കാൻ സാദ്ധ്യതയില്ല. കഴിഞ്ഞ ആഴ്ച്ച ശബരിമലയിൽ ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പരമ്പരാഗത പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ജോലികൾ അവാസ ഘട്ടത്തിലാണെങ്കിലും തീർത്ഥാടകരെ കടത്തിവിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കൊവിഡ് സാഹചര്യവും മഴയും പരിഗണിച്ചാകും ഇതിൽ തീരുമാനമുണ്ടാവുക. ഇന്ന് വൈകിട്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ശബരിമലയിലെത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പമ്പയിൽ യോഗം ചേരുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |