₹വനം , റവന്യൂ വകുപ്പുകൾ സഹകരിക്കുന്നില്ല
ശബരിമല : വനം ,റവന്യൂ വകുപ്പുകൾ സഹകരിക്കാത്തതിനാൽ പുല്ലുമേട്ടിൽ നിന്ന് മകരജ്യോതി ദർശിക്കാനുള്ള അവസരം ഇക്കുറിയും തീർത്ഥാടകർക്ക് നഷ്ടമാകും.
കഴിഞ്ഞ 25ന് സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിൽ എരുമേലി - കരിമല പരമ്പരാഗത പാതയ്ക്കൊപ്പം പുല്ലുമേട് പാത കൂടി തുറക്കുന്നതിനാവശ്യമായ നിർദ്ദേശം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വനം, റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇതോടെ, പുല്ലുമേട് - ശബരിമല പാത തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീർത്ഥാടകർ. റവന്യൂ ഉദ്യോഗസ്ഥരാണ് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടതെന്നാണ് വനംവകുപ്പിന്റെ നിലപാട്. അതേസമയം സത്രം മുതൽ സന്നിധാനംവരെയുള്ള കാനനപാതയിലെ തടസങ്ങൾ നീക്കി സഞ്ചാരയോഗ്യമാക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന വാദമാണ് റവന്യൂവകുപ്പ് ഉന്നയിക്കുന്നത്.
കൂടുതൽ വ്യക്തമായി മകരജ്യോതി കാണാമെന്നാതാണ് പുല്ലുമേടിന്റെ പ്രത്യേകത. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരും ജ്യോതി കാണാനായി പുല്ലുമേട്ടിലെത്താറുണ്ട്. 2011 വരെ ഉപ്പുപാറ വരെ വാഹനയാത്രാ സൗകര്യമുണ്ടായിരുന്നു. ആ വർഷം ജനുവരി 14 നുണ്ടായ ദുരന്തത്തിൽ 102 തീർത്ഥാടകർ മരിച്ചതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉപ്പുപാറയിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചതിനൊപ്പം തീർത്ഥാടകരെ നിയന്ത്രിച്ച് നിശ്ചിതസമയത്ത് മാത്രമേ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ മകരവിളക്കിന് ഇൗ പാതയിൽ യാത്ര വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |