പത്തനംതിട്ട: തീർത്ഥാടകർക്ക് ഭക്ഷ്യ ഉല്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തിയശേഷം പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ഭാഷകളിലായി വില വിവരപ്പട്ടിക പ്രദർശിപ്പിക്കും. മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകൾ ആണ് വകുപ്പിന്റേത്. പലതവണ ഓൺലൈൻ യോഗങ്ങൾ ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ഹോട്ടലുകളിൽ നവംബർ 16 മുതൽ 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ വേണ്ട നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തി. ജ്യൂസ് ഉൾപ്പെടെ ഉള്ള 28 ബേക്കറി ഉത്പന്നങ്ങളുടെ വിലയും നിശ്ചയിച്ചു. അംഗീകരിച്ച വിലവിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതേ വിലയ്ക്ക് തന്നെ ആണോ വിൽപ്പന നടത്തുന്നതെന്നും ഭക്ഷണത്തിന്റെ അളവ്, ഗുണ നിലവാരം എന്നിവയും കൃത്യമായ ഇടവേളകളിൽ പരിശോധിക്കും.
പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശബരിമല എ.ഡി.എം ടി.ജി. ഗോപകുമാർ, പത്തനംതിട്ട ഡി.എസ്.ഒ എം. അനിൽ, ഇടുക്കി ഡി.എസ്.ഒ അനിൽകുമാർ, കോട്ടയം ഡി.എസ്.ഒ വി. ജയപ്രകാശ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |