കൊച്ചി: ശബരിമല ക്ഷേത്രത്തിൽ പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരാണ് മേൽശാന്തിമാരെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് തട്ടിപ്പാണെന്ന് മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു. ശബരിമല മേൽശാന്തി നിയമനക്കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടൻ മിഷനറി സൊസൈറ്റിയുടെ സുവിശേഷകനായിരുന്ന വൈദികൻ സാമുവൽ മറ്റീർ 1883ൽ പ്രസിദ്ധീകരിച്ച നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചുള്ള പരാമർശമുണ്ട്. 33 വർഷം തിരുവിതാംകൂറിൽ പ്രേഷിത പ്രവർത്തനം നടത്തിയ ആളാണ് മറ്റീർ. കോട്ടയത്തെ മറ്റൊരു വൈദികനായ ഡബ്ളിയു. ജെ. റിച്ചാർഡ്സ് നൽകിയ വിവര പ്രകാരം തലനാനി എന്നയാളായിരുന്നു ശബരിമല അയ്യപ്പക്ഷേത്രത്തിലെ പൂജാരിയും വെളിച്ചപ്പാടും. മലയരയ വിഭാഗത്തിൽപ്പെട്ട തലനാനിയുടെ പിൻഗാമികൾ ഇപ്പോൾ മേലുകാവിലുണ്ടെന്നും സജീവ് പറഞ്ഞു.
പന്തളം രാജകുടുംബത്തിന്റെ കൈവശത്തിലെത്തും വരെ ശബരിമല അയ്യപ്പക്ഷേത്രം മലയരയ സമുദായത്തിന്റേതായിരുന്നു. പൂജകൾ നടത്തിയതും അവരാണ്. പന്തളം അടമാനത്തെ തുടർന്ന് തിരുവിതാംകൂർ ക്ഷേത്രം ഏറ്റെടുത്തതിന് ശേഷമാണ് കണ്ഠരര് കുടുംബം തന്ത്രി സ്ഥാനത്തെത്തുന്നത്. തുടർന്ന് മലയരയരിൽ നിന്ന് ശാന്തി വൃത്തിയുൾപ്പെടെ ക്ഷേത്രനടത്തിപ്പ് ബലമായി ഏറ്റെടുത്തു. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിച്ചിരുന്ന മലയരയരെയും പിന്നീട് ഈ ദേവസ്വം ബോർഡ് തല്ലിയോടിച്ചു. വസ്തുത ഇതായിരിക്കെയാണ് ,ദേവസ്വം ബോർഡ് അബ്രാഹ്മണർ പൂജ ചെയ്തതിന് തെളിവ് ചോദിക്കുന്നത്.
തെളിവു നൽകിയാൽ ക്ഷേത്രം മലയരയർക്ക് തിരിച്ചു നൽകാൻ തയ്യാറാകുമോയെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കണം. ബോർഡിന്റെ നിലപാട് നവോത്ഥാന വിരുദ്ധവും ,
ഭരണഘടനാ വിരുദ്ധവുമാണ്. ശബരിമല പൂങ്കാവനത്തിലെ 18 മലകളിൽ നാലെണ്ണത്തിൽ ഇപ്പോഴും മലയരയർ അധിവസിക്കുന്നുണ്ട്. കരിമല ക്ഷേത്രത്തിലും അവരുടെ പൂർവികരാണ് പൂജ നടത്തിയിരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മലയാള ബ്രാഹ്മണരെ മാത്രമേ ശബരിമല മേൽശാന്തിയാക്കൂ എന്നത് ജാതിവാദമാണ്. ഇതിനൊപ്പം ഇടത് സർക്കാരിന് നിൽക്കാനാവില്ലെന്ന് സംസ്ഥാന
സർക്കാരിന്റെ നവോത്ഥാന സമിതിയംഗം കൂടിയായ സജീവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |