കൊച്ചി: ശബരിമല ദർശനത്തിന് പുതുതായി ഏർപ്പെടുത്തിയ പ്രത്യേകക്യൂ എത്രപേർ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയാണ് പ്രത്യേകക്യൂ ഏർപ്പെടുത്തിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇന്ന് ഹർജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞദിവസം തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹയിൽ അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ലെന്ന് സർക്കാർ അറിയിച്ചു. അപകടം നടന്ന് പത്തുമിനിട്ടിനകം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സഹായവുമായി സ്ഥലത്തെത്തിയെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞദിവസം 89,933 പേർ വെർച്വൽക്യൂ സംവിധാനത്തിലൂടെ ദർശനത്തിന് ബുക്ക് ചെയ്തിരുന്നതായും സർക്കാർ വിശദീകരിച്ചു. ശബരിമലയിലെ മെഡിക്കൽ സൗകര്യങ്ങൾ വ്യക്തമാക്കി പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് 23ന് നൽകാനും നിർദേശിച്ചിട്ടുണ്ട്. പമ്പയിലടക്കം മതിയായ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സിയും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |