കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം നടത്തിയയാളെ, തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് തെന്മല ഇടപ്പാളയത്ത് നിന്ന് പൊലീസ് പിടികൂടി. പരവൂർ, തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷ് ഷംസുദ്ദീനെയാണ് (50) അറസ്റ്റ് ചെയ്തത്. ചരക്കിറക്കി മടങ്ങുകയായിരുന്ന ടോറസ് ലോറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയി മടങ്ങവേ എഴുകോൺ ചീരങ്കാവ് കണങ്കര തെക്കതിൽ ഷംല (44), മകൻ സാലു (23) എന്നിവർക്ക് നേരെ ആശിഷ് ഷംസുദ്ദീൻ സദാചാര ആക്രമണം നടത്തുകയായിരുന്നു. വൈകിട്ട് 3.30ഓടെ ബീച്ചിന് സമീപത്തെ കടയിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങി കാറിലിരുന്ന് കഴിക്കുകയായിരുന്ന അമ്മയെയും മകനെയും ഇയാൾ അസഭ്യം പറഞ്ഞു. ശല്യം സഹിക്കാതായപ്പോൾ അവർ സ്ഥലത്ത് നിന്ന് പോകാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ ഇയാൾ ഇരുമ്പുവടി കൊണ്ട് കാറിന്റെ മുൻഗ്ലാസ് അടിച്ചുതകർക്കുകയും കാറിൽ നിന്ന് പുറത്തിറങ്ങിയ സാലുവിനെ ഇരുമ്പ് വടിക്കടിക്കുകയും ചെയ്തു. സാലുവിന്റെ കൈക്ക് പരിക്കേറ്റിരുന്നു. തടസം പിടിക്കാനെത്തിയ അമ്മയേയും ഇരുമ്പ്‌വടിക്ക് അടിച്ചു. സംഭവത്തിനുശേഷം പരവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആശിഷ് അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സംഘങ്ങൾ രൂപീകരിച്ച് പൊലീസ് കൊല്ലത്തും സമീപ ജില്ലകളിലും അന്വേഷണം ശക്തമാക്കിയിരുന്നു. തെന്മലയിൽ നിന്ന് രാത്രിയോടെ ഇയാളെ പരവൂർ സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |