തിരുവനന്തപുരം:ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമർശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലീംലീഗ് നേതൃത്വം. യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യു.ഡി.എഫ് നയമാണെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അനുവദിച്ചതിനാലാണ് തങ്ങളുടെ പ്രവാസി സംഘടനകൾ കേരള സഭയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെ വീട് ആക്രമിച്ചതടക്കമുള്ള കലുഷമായ അന്തരീക്ഷം നിലവിലുണ്ട്. അതിനോടുള്ള പ്രതിഷേധമായാണ് യു.ഡി.എഫ് നേതാക്കൾ വിട്ടു നിന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിശദമാക്കി. കഴിഞ്ഞ തവണ സമ്പൂർണ്ണ ബഹിഷ്കരണമായിരുന്നു. ഇത്തവണ പരിപാടി നടക്കട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നിയമസഭയിലെ പോലെ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത്.എം.എ.യൂസഫലി ആദരണീയനാണ്. അദ്ദേഹം ബിസനസുകാരൻ മാത്രമല്ല. ലീഗിന് പരമപ്രധാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തെ തങ്ങൾ അംഗീകരിക്കുന്നു.
യു.ഡി.എഫ് ശക്തമായി തിരിച്ചുവരും. അതിന്റെ ഉദാഹരണമാണ് തൃക്കാക്കര. എൽ.ഡി.എഫിന് ശാശ്വത ഭരണമൊന്നുമില്ല. അടുത്ത തവണ യു.ഡി.എഫ് തിരിച്ചെത്തും. കൊവിഡ് പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയിൽ യു.ഡി.എഫിന് വലിയ വിജയം കിട്ടിയത്. ഇടതുപക്ഷത്തിന്റെ ഒരു വർഷത്തെ പ്രകടനം മോശമാണ്.
സ്നേഹവും സഹവർത്തിത്വവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ലീഗ് നടത്തുന്നത്. അപസ്വരങ്ങൾ മുളയിലെ നുള്ളണം. ബഹുസ്വരത പ്രോത്സാഹിപ്പിക്കണം. താഴേത്തട്ടിലേക്ക് ഈ ചിന്ത വ്യാപിപ്പിക്കാനാണ് ജില്ലകളിൽ ലീഗ് സൗഹൃദ സദസുകൾ സംഘടിപ്പിക്കുന്നത്. അത്ഭുതകരമായ പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. എല്ലാ മതമേലദ്ധ്യക്ഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷങ്ങൾ തമ്മിലും ന്യൂനപക്ഷത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലും ചില തെറ്രിദ്ധാരണകളുണ്ട്. സ്പർദ്ധ വളർത്തുന്ന ശക്തികൾ പ്രവർത്തിക്കുന്നു. വാദപ്രതിവാദങ്ങളല്ല, ഒത്തുതീർപ്പുകളാണ് വേണ്ടത്.
കേന്ദ്രം കൊണ്ടുവന്ന അഗ്നിപഥ് എതിർക്കേണ്ടതാണ്. ജോലിക്ക് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഇതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുൻ മന്ത്രി ഇ.ടി മുഹമ്മദ്ബഷീർ, എം.എൽ.എമാരായ ആബീദ്ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹിം, എൻ.ഷംസുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |