കൊച്ചി: പീഡനക്കേസിൽ ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ പ്രതിയെ സഹായിച്ച നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മറ്റ് മൂന്ന് പേരുകൾ പുറത്തുവിട്ടിട്ടില്ല. പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കിൽ സൈജുവിനെ കേസിൽ പ്രതിചേർക്കും. ഇന്നലെയായിരുന്നു ഒരു മണിക്കുറോളം നീണ്ട ചോദ്യം ചെയ്യൽ. സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.
കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ച കാർഡുകൾ സൈജു നെടുമ്പാശേരി വഴി ദുബായിൽ നേരിട്ടെത്തി കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തൽ. സൈജുവിന്റെ മൊഴി അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഒളിവിൽ കഴിയാൻ പണം ആവശ്യമുള്ളതിനാലാകാം വിജയ് ബാബു നടന്റെ സഹായം തേടിയതെന്നാണ് പൊലീസ് കരുതുന്നത്. ഈ ക്രെഡിറ്റ് കാർഡ് വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. അവ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കും. സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺ വിളികളും നടിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും മറ്റും ഫോറൻസിക് പരിശോധനയിലൂടെ ലഭിക്കുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
നിലവിൽ സാക്ഷികളായ 30 പേരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. പ്രമുഖ ഗായകനും ഭാര്യയും കേസിലെ സുപ്രധാന സാക്ഷികളാണ്. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. വിജയ്ബാബു യുവതിയുമായി കൊച്ചിയിലെ ഹോട്ടലിൽ എത്തിയതിന് ഇവർ സാക്ഷികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |