ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം: ശമ്പളവിതരണം മുടങ്ങിയതുംക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനാവാത്തതും കാരണം ജീവനക്കാരുടെ വോട്ടുകൾ ചോർന്നുവെന്ന് ബോദ്ധ്യമായതോടെ അടുത്ത ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിക്കാൻ സർക്കാർ ആലോചന തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടിൽ ഇടതുമുന്നണി പിന്നിലായിരുന്നു.
അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് പുതിയ നീക്കം.
പെൻഷൻകാരും സർക്കാരിനെതിരെ തിരിഞ്ഞതായാണ് സി.പി.എം വിലയിരുത്തൽ.
2024 ജൂലായ് ഒന്നുമുതൽ പ്രാബല്യം കിട്ടേണ്ട ശമ്പളപരിഷ്കരണത്തിന് ഇതുവരെ കമ്മിഷനെ നിയമിച്ചിട്ടില്ല. ശമ്പളപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് കാട്ടി ജീവനക്കാരുടെ പ്രീതി നേടാം. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ശമ്പളപരിഷ്കരണം നടപ്പാക്കിയാൽ ബാദ്ധ്യത മുഴുവൻ തുടർന്നുവരുന്ന സർക്കാരിന്റെ തലയിൽ വച്ചുകൊടുക്കുകയും ചെയ്യാം. ഭരണത്തുടർച്ച ലഭിച്ചാൽ ബദൽമാർഗ്ഗം കണ്ടെത്താൻ സമയമുണ്ട്.
ഒന്നാം പിണറായി സർക്കാർ 2021ഫെബ്രുവരിയോടെയാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്.
അതേമാതൃകയിൽ 2026 ഫെബ്രുവരിയിൽ അടുത്ത ശമ്പളപരിഷ്കരണം കൊണ്ടുവരാനാണ് ആലോചന. അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണം കൃത്യമായി നടപ്പാക്കിയെന്ന് സർക്കാരിന് അഭിമാനിക്കാം.
ശമ്പളത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടത്തണം. 2019 ലാണ് പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |