തിരുവനന്തപുരം: ഹൈക്കോടതിയിലെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാർക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഭരണഘടനാപദവിയും ശമ്പളവും അനുവദിച്ച നിയമവകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ.
വെറും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഒരു തസ്തികയെ ഭരണഘടനാപദവിയിലേക്ക് ഉയർത്താനാവില്ലെന്നും അതിന് നിയമനിർമാണം നടത്തണമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതറിയുന്ന നിയമവകുപ്പ് തന്നെ ഉത്തരവിറക്കിയതാണ് അവർ ചോദ്യം ചെയ്യുന്നത്. ജൂലായ് 12ന് ഇറക്കിയ ഉത്തരവ് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല.
കെ.പി. ജയചന്ദ്രനും അശോക് എം. ചെറിയാനുമാണ് ഹൈക്കോടതിയിലെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽമാർ. ജൂണിലാണ് ഇവരെ മന്ത്രിസഭായോഗം നിയമിച്ചത്. ഇവരുടെ പദവിയും ശമ്പളവും അഡ്വക്കേറ്റ് ജനറലിന്റേതിന് തുല്യമാക്കിയാണ് നിയമ (പരിശോധനാ) വകുപ്പ് ഉത്തരവിറക്കിയത്.
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 165 പ്രകാരമാണ്. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നതും ഇതേ അനുച്ഛേദപ്രകാരമാണ്. ഈ പദവി മറ്റ് തസ്തികകൾക്ക് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബാധകമാക്കാനാവില്ലെന്നാണ് വ്യവസ്ഥ. നിയമവകുപ്പിന്റെ ഉത്തരവ് ചട്ടവിരുദ്ധവും ഭരണഘടനയോടുള്ള അവഹേളനവുമാണെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |