മലപ്പുറം : മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം.പി.അബ്ദുസമദ് സമദാനി വിജയിച്ചു. 1,14,615 വോട്ടാണ് ഭൂരിപക്ഷം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനുവാണ് രണ്ടാമത്. എൻ.ഡി.എ സ്ഥാനാർത്ഥി എ.പി.അബ്ദുള്ളക്കുട്ടി മൂന്നാമതും.
സമദാനി 5,38,248 വോട്ട് നേടിയപ്പോൾ വി.പി.സാനുവിന് 4,23,633 ഉം എ.പി.അബ്ദുള്ളക്കുട്ടിക്ക് 68,935 വോട്ടും ലഭിച്ചു.
ശക്തമായ മത്സരമാണ് വി.പി.സാനു കാഴ്ച്ച വച്ചത്. 2019ൽ പി.കെ.കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തിന് പിന്നാലെ നടന്ന 2017ലെ ഉപതിരഞ്ഞെടുപ്പിലെ 1.71 ലക്ഷം വോട്ടും നേടിയിരുന്നു. 2019ലും എൽ.ഡി.എഫിനായി വി.പി.സാനുവായിരുന്നു മത്സരിച്ചത്. ന്യൂനപക്ഷ വോട്ടുകൾ ലീഗിനെ കൈയൊഴിഞ്ഞതാണ് ഭൂരിപക്ഷം ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വോട്ടുകൾ ആകർഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പിയുടെ എ.പി.അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഫലം കണ്ടില്ല. 2019ൽ 82,332 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 13,397 വോട്ടുകളുടെ കുറവുണ്ടായി. അതേസമയം എസ്.ഡി.പി.ഐ വോട്ട് ഇരട്ടിയാക്കി. ദേശീയ നേതാവ് ഡോ. തസ്‌ലീം റഹ്മാനി 46,758 വോട്ടാണ് നേടിയത്. 2019ലിത് 19,016 വോട്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |