തിരുവനന്തപുരം: ഇനിയും പരിഗണിക്കപ്പെടാത്ത എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ സമര ഐക്യദാർഢ്യസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം കവി വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ഇവർക്ക് നീതി കിട്ടാൻ കേരളം ഒറ്റമനസോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ശരീരം വെള്ളപൂശി ഓപ്പിടാനുള്ള ഇടമാക്കിമാറ്റിയ ആർട്ടിസ്റ്റ് സുരേന്ദ്രൻ കുക്കാനത്തിന്റെ ഒപ്പുശേഖരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി. മധുസൂദനൻ നായർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.എൽ.എ, പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ, വി.എം. സുധീരൻ, സി.പി. ജോൺ തുടങ്ങി നിരവധിപേർ ഒപ്പുവച്ചു. പ്രതിപക്ഷം ദുരിതബാധിതർക്ക് ഒപ്പമാണെന്നും വിഷയം സഭയിലവതരിപ്പിച്ച് സർക്കാരിൽ നിന്ന് അർഹമായ സഹായം ലഭ്യമാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പുനരധിവാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മുൻ കാസർകോട് ജില്ലാ കളക്ടർ ജീവൻ ബാബു നൽകിയ റിപ്പോർട്ട് തള്ളുക, മുഴുവൻ എൻഡോസൾഫാൻ ഇരകൾക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും ആജീവനാന്ത ചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ആക്ടിവിസ്റ്റ് സോണിയ ജോർജ് അദ്ധ്യക്ഷയായ പരിപാടിയിൽ സുൽഫത്ത് എം, മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, സീറ്റ ദാസൻ, ആർ. കുമാർ, എസ്. രാജീവൻ, ബി. രാജീവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |