തിരുവനന്തപുരം: മേയ് മാസമാകാൻ കാത്തിരിക്കും സംഗീത, അമ്മ രാജമ്മയെയും മകൾ അപർണയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലെത്താൻ. മൂത്ത സഹോദരി സ്വപ്നയുടെ ചേർത്തലയിലെ വീട്ടിലേക്കോ രണ്ടാമത്തെ സഹോദരി സ്മിതയുടെ തിരുവനന്തപുരത്തെ വീട്ടിലേക്കോ ആയിരിക്കും യാത്ര. ഇക്കുറി സ്വപ്നയെ കാണാൻ എത്തിയെങ്കിലും ഡയാലിസിസിന് ശേഷം സഹോദരിയുമായി സമയം ചെലവിടാമെന്ന കണക്കുകൂട്ടലിലായിരുന്നു. പക്ഷെ, 26 ദിവസത്തിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഹൃദയസ്തംഭനമുണ്ടായി അബോധാവസ്ഥയിലായ സംഗീതയാണ് സ്വപ്നയുടെ നന്ദനം എന്ന വീട്ടിലെത്തിയത്. ഒരു വർഷം മുൻപാണ് തനിക്ക് വൃക്ക രോഗമാണെന്ന് സംഗീത തിരിച്ചറിഞ്ഞത്. തളരാതെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവർ ശ്രമിച്ചു.
പാട്ടിനെ ചേർത്ത് പിടിച്ച ജീവിതം
കുട്ടിക്കാലം മുതൽ പാട്ടിനോട് വലിയ താത്പര്യമായിരുന്നു സംഗീതയ്ക്ക്. അഞ്ചു വയസിൽ ശബരിമലയിൽ മൂന്നുമണിക്കൂർ കച്ചേരി നടത്തിയിരുന്നു. അച്ഛൻ സചിതും നന്നായി പാടുമായിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയെങ്കിലും മലയാളത്തെ നെഞ്ചോട് ചേർത്തിരുന്നു സംഗീത. തമിഴ് സിനിമാ അവാർഡ് നിശയിൽ കെ.ബി.സുന്ദരാംബാളിന്റെ 'ജ്ഞാനപ്പഴത്തൈ പിഴിന്ത്" എന്ന ഗാനം സംഗീത പാടുന്നത് കേട്ടാണ് എ.ആർ റഹ്‌മാൻ 'തണ്ണീരൈ കാതലിക്കും" എന്ന പാട്ട് നൽകിയത്. എവർഗ്രീൻ ഹിറ്റ് ചാർട്ടിലുള്ള പാട്ടാണത്. 'ചൊല്ലു ചൊല്ലു നാണമെന്തിനോ..' എന്ന ഓണപ്പാട്ട്, ജീൻസിലെ 'വാരായോ തോഴി, ഗായികമാരായ കെ.എസ്.ചിത്രയോടും സുജാതയോടുമൊപ്പം പാടിയ രാക്കിളിപ്പാട്ടിലെ 'ധും ധും ധും ധും ദൂരെയേതോ", എന്നിവയെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി. സംഗീത ലോകത്ത് ഇടം കണ്ടെത്തിയെങ്കിലും അർഹിക്കുന്ന അംഗീകാരങ്ങൾ സംഗീതയെ തേടിയെത്തിയില്ല എന്നത് ദുഃഖസത്യമാണ്.
മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ,
അവസാനമായിതീം സോംഗ്
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് മലയാള സിനിമയ്ക്കായി അവസാനമായി പാടിയത് 'കുരുതി'യിലെ തീം സോംഗ് ആണ്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടിൽ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ', 'അയ്യപ്പനും കോശിയും' സിനിമയിലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.ബിഗിലിലെ വെറിത്തനം, വെറിത്തനം എന്ന ഗാനം വിജയിനൊപ്പം പാടി.
നൂറിലേറെ ഓഡിയോ കാസറ്റുകളിലും പാടിയിട്ടുണ്ട്. കർണാടക സംഗീതജ്ഞയായും പേരെടുത്തു. വിദേശത്ത് ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. 'അടുക്കളയിൽ പണിയുണ്ട് 'എന്ന സിനിമയുടെ സംഗീത സംവിധായികയുമാണ്.
ജയലളിതയുടെ
10 പവൻ സമ്മാനം
കെ.ബി.സുന്ദരാംബാളിന്റെ അനശ്വരമായ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' എന്ന ഭക്തിഗാനം അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം സംഗീത സചിത് ആലപിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിൽ സംഗീത ഈ കീർത്തനം ആലപിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിൽ ചെന്ന് പത്തുപവന്റെ മാല ഊരി സമ്മാനമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |