കൊച്ചി: സാറാ ജോസഫിന്റെ നോവൽ 'ബുധിനി' ലോകം മുഴുവൻ അറിയപ്പെടേണ്ട കൃതിയാണെന്നും അങ്ങനെ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും ഡോ.എം. ലീലാവതി പറഞ്ഞു. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2021ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന് സമ്മാനിക്കുകയായിരുന്നു അവർ.
പല കാരണത്താലും നോവൽ ശ്രദ്ധേയമാണ്. അതിൽ പ്രധാനം നോവലിലെ ഒരു കഥാപാത്രം ജവഹർലാൽ നെഹ്‌റുവാണ് എന്നതാണ്. മറ്റൊന്ന് ഇന്നും ജാർഖണ്ഡിൽ ജീവിച്ചിരിക്കുന്ന ഗോത്രവനിത ബുധിനിയാണ്. സംഭവങ്ങൾ സത്യസന്ധമായി പ്രതിപാദിക്കുക മാത്രമല്ല, കഥാനായിക അനുഭവിച്ച രാക്ഷസീയ പീഡനങ്ങൾ അതേപടി നോവലിൽ പ്രതിപാദിക്കുന്നുമുണ്ട് - ലീലാവതി പറഞ്ഞു.
30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുവസാഹിത്യ നിരൂപകൻ രാഹുൽ രാമചന്ദ്രൻ നോവൽ പരിചയപ്പെടുത്തി. കെ.വി. പ്രസന്നകുമാർ പ്രസംഗിച്ചു.
ഒടുവിലത്തെ അവാർഡ് ദാനം
ഓടക്കുഴൽ സമ്മാനവിതരണ ചടങ്ങിലെ തന്റെ അവസാന സാന്നിദ്ധ്യമാണ് ഇതെന്ന് ട്രസ്റ്റ് അദ്ധ്യക്ഷ ഡോ.എം. ലീലാവതി.
അടുത്ത ഫെബ്രുവരിയിൽ ജീവിച്ചിരുന്നാലും തന്റെ അനാരോഗ്യം പ്രകടിപ്പിക്കാൻ പൊതുവേദിയിൽ വരില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |