കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വപ്നയുടെ രഹസ്യ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശങ്ങളുള്ളതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് സരിത മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടത്. കേസിൽ കക്ഷിയല്ലാത്ത സരിതയ്ക്ക് മൊഴിപ്പകർപ്പു നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സോളാർ കേസിൽ പ്രതിയായ സരിത ഈ കേസിൽ സാക്ഷിയാണ്.
സ്വർണക്കടത്ത് ജുവലറി
ഗ്രൂപ്പിനു വേണ്ടി: സരിത
രാജ്യാന്തര തലത്തിൽ ശാഖകളുള്ള ഒരു ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ് സ്വപ്‌നയും കൂട്ടരും സ്വർണക്കടത്തു നടത്തിയതെന്നും ജൂൺ 23 നു സ്വപ്നയ്ക്കെതിരായ കേസിൽ സാക്ഷിയായി രഹസ്യ മൊഴി നൽകുമ്പോൾ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത എസ്. നായർ മാദ്ധ്യമങ്ങളോടു പറഞ്ഞു. സ്വപ്‌നയുടെ രഹസ്യമൊഴിപ്പകർപ്പിനായി നൽകിയ ഹർജി കോടതി തള്ളിയതിനു പിന്നാലെയാണ് അവർ പ്രതികരിച്ചത്. മൊഴിപ്പകർപ്പിനായി ഹൈക്കോടതിയെ സമീപിക്കും. സ്വർണക്കടത്തു കേസിൽ സ്വപ്‌ന ഉന്നയിക്കുന്ന ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കും. ആരോപണങ്ങൾ സത്യമാണെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ സ്വപ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നാണ് ജയിലിൽ വച്ചു കണ്ടപ്പോൾ സ്വപ്‌ന പറഞ്ഞത് - സരിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |