കൊച്ചി: കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമെന്ന് പ്രതീക്ഷിച്ച ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും,ശശി തരൂരിന്റെ അഭാവത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തരൂരുമായി ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കി. മുഖ്യപ്രഭാഷണത്തിൽ സംയമനം പാലിച്ച തരൂർ ,പ്രൊഫഷണലുകളും സംരംഭകരും നിറഞ്ഞ വേദി കൈയിലെടുത്തു. കെ.സുധാകരനും, തരൂരും പാർട്ടിയിലെ ഒരു വിവാദവും പരാമർശിച്ചില്ല.തരൂരുമായി ഒരു പ്രശ്നവുമില്ലെന്ന്,തരൂർ മടങ്ങിയ ശേഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.
തരൂരിന്റെ മലബാർ പര്യടന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് നേതാക്കളുമെത്തുന്ന പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവ് 'ഡീകോഡ്' ശ്രദ്ധാകേന്ദ്രമായത്.ചടങ്ങിൽ സംസാരിച്ച ഹൈബി ഈഡൻ എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥ് തുടങ്ങിയവർ തരൂരിനെ ശക്തമായി പിന്തുണച്ചു. സ്വന്തം ടീമംഗത്തെ ഫൗൾ ചെയ്യരുതെന്നും, കളിയിലെ താരങ്ങൾ ഫോർവേഡുകളായ നേതാക്കളാണെങ്കിലും വിജയമേകുന്നത് ജനങ്ങളാകുന്ന ഗോളിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തരൂരിനെപ്പോലുള്ള നേതാക്കളാണ് കോൺഗ്രസിന്റെ ശക്തിയെന്ന് ഹൈബി ഈഡൻ പറഞ്ഞു
രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ഇടപെടൽ കുറയുന്ന സ്ഥിതി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുധാകരൻ പറഞ്ഞു. മദ്യം വിറ്റ് നികുതി വാങ്ങി പിഴയ്ക്കേണ്ട ഗതികേടിലാണ് കേരളമെന്ന് സംഘടനയുടെ ദേശീയ ചെയർമാൻ കൂടിയായ ശശി തരൂർ പറഞ്ഞു. സൗജന്യ കിറ്റ് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. നമ്മുടെ പേരക്കുട്ടികൾ ഇതിന് വില നൽകേണ്ടി വരുമെന്നും തരൂർ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ
വീഡിയോ സന്ദേശവും അവതരിപ്പിച്ചു. പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, ടി.ജെ.വിനോദ് എം.എൽ.എ., ധന്യാ രവി, ഫസലു റഹ്മാൻ, ഡോ.ഹൈഫ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചു കുട്ടികൾ
അല്ലെന്ന് തരൂർ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിക്കാതിരിക്കാൻ തങ്ങൾ കിന്റർ ഗാർട്ടൻ കുട്ടികളല്ലെന്ന് ശശി തരൂർ പറവൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ആരുമായും സംസാരിക്കും. പാർട്ടിയോട് ഒരു തെറ്റും ചെയ്തിട്ടില്ല. വിവാദവും ഉണ്ടാക്കിയിട്ടില്ല. ആരോടും മോശമായി സംസാരിച്ചിട്ടില്ല.
കഥ മെനയുന്നവർക്ക്
ഞാൻ വില്ലൻ: സതീശൻ
കൊച്ചി: കഥകൾ മെനയുന്നവർക്ക് ഇപ്പോൾ താനാണ് വില്ലനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശശി തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംഘടിപ്പിച്ച സ്റ്റേറ്റ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിലായിരുന്നു സതീശന്റെ പ്രതികരണം.
എല്ലാ കഥകൾക്കും വില്ലൻ അനിവാര്യമാണ്. ഇത്തവണ അതു ഞാനായി. കണ്ണൂർ വിമാനത്താവളത്തിലെ ലോഞ്ചിലും തിരുവനന്തപുരത്തെ പരിപാടിക്ക് എത്തിയപ്പോഴും തരൂരുമായി ദീർഘനേരം സംസാരിച്ചു. തരൂരുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ കഴിവിലും പ്രാപ്തിയിലും അസൂയയുണ്ടെന്ന് സമ്മതിക്കാൻ മടിയുമില്ല. തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന സംശയം മാദ്ധ്യമങ്ങൾക്ക് മാത്രമാണ്. തരൂരും താനും ഒരേ വേദിയിൽ ഇരിക്കുന്നതിലെ ദൃശ്യം പകർത്താനാണ് മാദ്ധ്യമങ്ങൾ ഇവിടെ എത്തിയതെന്നറിയാം. പക്ഷേ പരിപാടി ക്രമീകരിച്ചപ്പോൾ തരൂരിന് രാവിലെയും തനിക്ക് വൈകുന്നേരവുമായിപ്പോയി. ഞങ്ങൾ നേരിൽക്കണ്ടാൽ സംസാരിക്കില്ലെന്നാണ് ഇപ്പോൾ സംസാരം. പരിപാടിക്കിടെ ഞങ്ങൾ ഇരു ദിശയിലേക്കും നോക്കിയിരിക്കുന്നതിന്റെ ചിത്രമെടുത്ത് 'ഇവർ എപ്പോൾ മിണ്ടും' എന്ന തലക്കെട്ടോടെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു മണിക്കൂറിനിടെ ഒന്നിലേറെ തവണ എങ്ങനെയാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നതെന്നും സതീശൻ ചോദിച്ചു.
തരൂരുമായി അനുനയത്തിന്
കോൺഗ്രസ് നേതൃത്വം
കൊച്ചി:പതിവ് രാഷ്ട്രീയ തന്ത്രങ്ങളുമായി ശശി തരൂരിനെ എതിരിടാനാവില്ലെന്ന തിരിച്ചറിവിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ സംസ്ഥാന കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന ആൾ ഇന്ത്യ പ്രൊഫണൽസ് കോൺഗ്രസ് യോഗത്തിൽ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുനയത്തിന്റെ സമീപനം സ്വീകരിച്ചത് ഇതുകൊണ്ടാണ്.. മറ്റ് മുതിർന്ന നേതാക്കളും ഇതേ സമീപനമാകും ഇനി തരൂരിനോട് സ്വീകരിക്കുക
കോൺഗ്രസിലെ ഗ്രൂപ്പുകളികളിലും തരംതാണ രാഷ്ട്രീയ അഭ്യാസങ്ങളിലും മനംമടുത്ത അനുഭാവികളിലും യുവാക്കളിലും പുതിയ പ്രതീക്ഷയായി മാറുകയാണ് തരൂർ. തരൂരിൽ സംസ്ഥാനത്തെ കോൺഗ്രസിന്റെ രക്ഷകനെ കാണുന്ന വലിയൊരു വിഭാഗവും പാർട്ടിയിലുണ്ട്. പാർട്ടിക്ക് അതീതമായ സ്വീകാര്യതയും വ്യക്തമാണ്. ദേശീയ നേതൃത്വത്തിൽ തനിക്ക് വലിയ റോളില്ലെന്ന് വ്യക്തമായതു കൊണ്ടാവാം , തരൂർ
കേരളത്തിൽ ശ്രദ്ധയൂന്നുന്നത്. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അദ്ദേഹത്തിന്റെ പരിപാടിക്ക്
ഡി.സി.സി പ്രസിഡന്റ് വിലക്ക് കൽപ്പിച്ചത് തരൂർ ഇഫക്ട് പ്രത്യക്ഷത്തിൽ കൊണ്ടുവരാനും കാരണമായി.
തരൂരിൽ മുസ്ലീംലീഗ് ഉൾപ്പെടെ പ്രതീക്ഷയർപ്പിക്കുന്നത്, ഇനിയൊരു തോൽവി യു.ഡി.എഫിന്റെ അന്ത്യം
കുറിക്കുമെന്ന ഭയം കൊണ്ടാവാം.
പതിവ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാണ് തരൂർ. ആഗോള പ്രതിച്ഛായയും അസാമാന്യമായ പാണ്ഡിത്യവും തുറന്ന സമീപനവും നിലവാരമുള്ള സംഭാഷണവും ലാളിത്യവും അദ്ദേഹത്തെ സ്വീകാര്യനാക്കുന്നു. നയതന്ത്രവേദികളിലെ അനുഭവസമ്പത്തും മുതൽക്കൂട്ടാണ്. പറയാനുള്ളത് വ്യക്തമായും മാന്യമായും പറയുന്ന തരൂർ ശൈലി യു.ഡി.എഫ് അണികളെ ആകർഷിക്കുന്നു. പതിറ്റാണ്ടുകളായി നേതാക്കളെ സുഖിപ്പിച്ചും മത, ജാതി സമവാക്യങ്ങളുന്നയിച്ചും പദവികളിൽ കടിച്ചുതൂങ്ങുന്ന നേതാക്കൾ മാത്രമുള്ള പാർട്ടിയായി തുടരാതെ, സജീവ രാഷ്ട്രീയത്തിലേക്ക് കോൺഗ്രസിന് തിരിച്ചുവരാനുള്ള സാദ്ധ്യത അവർ കാണുന്നു.
തരൂർ സമ്മേളനം:കോട്ടയത്ത്
'എ' ഗ്രൂപ്പിൽ പോര് കനത്തു
തിരുവനന്തപുരം: ശശിതരൂർ വിഷയം ഒതുക്കി തലയൂരാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ശ്രമിക്കുമ്പോൾ, തരൂരിനെ ഉദ്ഘാടകനാക്കി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പേരിൽ എ ഗ്രൂപ്പിൽ പോര് രൂക്ഷമാവുന്നു.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയാണ് സമ്മേളനത്തിന്റെ സൂത്രധാരൻ. എ വിഭാഗത്തിന്റെ ജില്ലയിലെ പ്രമുഖനായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടുത്ത അനുയായിയും, കോൺഗ്രസ് കോട്ടയം മണ്ഡലം ഭാരവാഹിയുമായ രാഹുൽ മറിയപ്പള്ളിയാണ്
എതിർപ്പുമായി രംഗത്ത്. തരൂരിനെ ഉദ്ഘാടകനാക്കിയതിലല്ല,തിരുവഞ്ചൂരടക്കമുള്ള നേതാക്കളുമായി ആലോചിക്കാതെ പരിപാടി തീരുമാനിച്ചതിലാണ് പ്രതിഷേധം. കോട്ടയം ജില്ലയിലെ ചില സ്വകാര്യ കോളേജുകളിൽ തരൂരിനെ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് നൽകി യൂത്ത് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന ആരോപണമാണ് പുതിയ വിവാദം. തരൂരിനെ കരുവാക്കിയുള്ള പണപ്പിരിവിനോട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. സംഘടനയുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണിതെന്നാണ് മറുപക്ഷത്തിന്റെ വാദം. ഉമ്മൻചാണ്ടിയുടെ സ്വന്തം ജില്ലയിൽ എ ഗ്രൂപ്പിലെപോര് സംസ്ഥാന നേതൃത്വത്തെയും അലോസരപ്പെടുത്തുന്നു.
'
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |