തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനമുണ്ടാകുമെന്നും, പ്രതിപക്ഷ നേതൃസ്ഥാനം വിടേണ്ടിവന്നതുകൊണ്ട് അദ്ദേഹം അപമാനിതനാകുന്നില്ലെന്നും പുതിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായി മൂന്നര പതിറ്റാണ്ടിന്റെ ആത്മബന്ധമുണ്ട്. പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം മാറി, ഞാൻ വന്നു. അതൊരിക്കലും വ്യക്തിപരമായ ശത്രുതയിലേക്കോ പ്രയാസത്തിലേക്കോ നയിക്കില്ല- 'കേരളകൗമുദി'യുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താങ്കൾക്കെതിരായിരുന്നു. മനസിന് മുറിവേറ്റ അവരും ഉൾപ്പെട്ട നിയമസഭാകക്ഷിയെ നയിക്കാൻ ആശങ്കയുണ്ടോ...
അവരെല്ലാം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാറ്റം എല്ലാകാലത്തും നടന്നിട്ടുണ്ട്. എ.കെ.ആന്റണി രാജിവച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരതുല്യനായ ഉമ്മൻ ചാണ്ടിയാണ് വന്നത്. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും പോലെ ഏറ്റവും പ്രമുഖനായ നേതാവാണ് രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ്.... അങ്ങനെ പതിനേഴു വർഷം താക്കോൽസ്ഥാനത്ത് തുടർന്നയാളാണ്. അദ്ദേഹം പുതിയ ടീമിന് പിന്തുണ നൽകാൻ തയാറാണ്.
? മതനിരപേക്ഷത, പരിസ്ഥിതി, വർഗീയത ഇവയിലൊക്കെ വിട്ടുവീഴ്ചയില്ലാത്ത താങ്കൾക്ക് യു.ഡി.എഫിന്റെ നേതാവാകുമ്പോൾ പല താല്പര്യങ്ങളോട് സന്ധി ചെയ്യേണ്ടി വരില്ലേ.
ഞാൻ യു.ഡി.എഫിൽ നിൽക്കുമ്പോൾത്തന്നെയാണ് ഈ നിലപാടുകളെല്ലാം സ്വീകരിച്ചത്. നല്ല ഫലങ്ങളും ഉണ്ടായി. കോൺഗ്രസിൽ നിൽക്കേണ്ടവർ ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാടെടുക്കേണ്ടവർ തന്നെയാണ്.
? താങ്കൾ മികച്ച പ്രതിപക്ഷ നേതാവാകുമെന്ന് മുഖ്യമന്ത്രി സർട്ടിഫിക്കറ്റ് നൽകി. എങ്ങനെ കാണുന്നു.
ഈ ജനവിധിക്ക് ഞാൻ അഭിനന്ദനം അറിയിച്ചു. അതിനു മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കരുതുന്നു. നിയമസഭയിൽ ഞാൻ സംസാരിക്കുമ്പോൾ അദ്ദേഹവും ഇടതുപക്ഷ ബെഞ്ചുകളും സാകൂതം കേട്ടിരിക്കാറുണ്ട്. ഞാൻ നല്ല സാമാജികനാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അങ്ങനെയല്ലെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. എന്റെ രാഷ്ട്രീയ എതിരാളികളാണ് അവർ. അവരുടെ നല്ല അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |