പലരും സ്വയം ടെസ്റ്റ് നടത്തി മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. ഗുരുതരമായ രോഗം ബാധിച്ചവർക്കുള്ള മരുന്നുകളും ആന്റി വൈറൽ മരുന്നുകളും കിട്ടാനില്ല. ഇതു പരിഹരിക്കാൻ നടപടിയെടുക്കുന്നില്ല. കൊവിഡ് ബ്രിഗേഡുകൾ പിരിച്ചുവിട്ടു. രോഗം ഗുരുതരമായാൽ സാധാരണക്കാർക്കും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥ.
അപകടകരമായ സ്ഥിതിവിശേഷം മുൻനിറുത്തിയാണ് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ച സമരപരിപാടികൾ മാറ്റിവച്ചത്. ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ കാട്ടുന്നത്. ഇത്രയും രോഗവ്യാപനമുണ്ടായിട്ടും സ്‌കൂളുകൾ അടയ്ക്കാൻ 21-ാം തീയതി വരെ കാത്തിരിക്കുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ല. നേരത്തെയുണ്ടായിരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ പുനരാരംഭിക്കാനും സാമ്പത്തിക രംഗത്ത് മോറട്ടോറിയം പ്രഖ്യാപിക്കാനും തയ്യാറാകണം.
ലോക് ഡൗൺ പരിഹാരമല്ല. അശാസ്ത്രീയമായ ലോക് ഡൗണിനോട് പ്രതിപക്ഷം എതിരാണ്.
പ്രതിപക്ഷം സമരപരിപാടികൾ മാറ്റിവച്ചിട്ടും ജില്ലാ സമ്മേളനങ്ങളും തിരുവാതിര കളിയുമായി സി.പി.എം മുന്നോട്ടു പോകുകയാണ്. പ്രതിപക്ഷം കാട്ടുന്ന ഉത്തരവാദിത്വം പോലും സർക്കാരിന് നേതൃത്വം കൊടുക്കുന്ന സി.പി.എം കാണിക്കുന്നില്ല. കൊവിഡിന്റെ തുടക്കത്തിൽ പാലക്കാട് അതിർത്തിയിൽ വെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞവരെ സഹായിച്ച പ്രതിനിധികൾ അടക്കമുള്ളവരെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ചവരാണ് സി.പി.എം. ഇപ്പോൾ ആരാണ് മരണത്തിന്റെ വ്യാപാരികൾ? വ്യാപകമായി സമ്മേളനം നടത്തി ആൾക്കൂട്ടമുണ്ടാക്കിയത് ആരാണ്? അപ്പോഴും മരണത്തിനും വിവാഹത്തിനും 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. ഇത് ഇരട്ടനീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |