SignIn
Kerala Kaumudi Online
Thursday, 25 April 2024 8.21 PM IST

'രസിക സദനത്തിലെ' ജനഹിതവും പന്തിഭോജനവും

rasika-sadanam
രസിക സദനം

ഗുരുവായൂർ സത്യഗ്രഹത്തിന്റെ ജനഹിത പരിശോധനാ ഓഫീസായി പ്രവർത്തിച്ച രസിക സദനത്തിന്റെ ഓർമ്മയിലാണ് വി.ടി ഭട്ടതിരിപ്പാടിന്റെ മകൻ റിട്ട. അദ്ധ്യാപകൻ വി.ടി വാസുദേവൻ. വി.ടി ഭട്ടതിരിപ്പാടിന്റെ വീടായിരുന്നു രസിക സദനം. 1931 ഒക്ടോബർ 21ന് രസികസദനത്തിന്റെ ഗൃഹപ്രവേശം തന്നെ വി.ടിയുടെ നേതൃത്വത്തിൽ നടന്ന പന്തിഭോജനത്തിലൂടെ ആയിരുന്നുവെന്ന് തൃശൂർ ചിറ്റിലപ്പിള്ളിയിൽ താമസിക്കുന്ന മകൻ വി.ടി വാസുദേവൻ ഓർമ്മിക്കുന്നു.

പന്തിരുകുലത്തിലെ പാക്കനാർ കാരണവരും ആഴ്‌വാഞ്ചേരി തമ്പ്രാക്കളും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ക്ഷേത്രപ്രവേശന സന്ദേശം തൃത്താല മേഖലയിലെ സവർണർക്കിടയിൽ പ്രചരിപ്പിക്കാനുള്ള കെ. കേളപ്പന്റെ നിർദ്ദേശമനുസരിച്ചെത്തിയ തീയ്യ വിഭാഗത്തിൽപ്പെട്ട സി.എസ് ഗോപാലനെയും സുഹൃത്തിനെയും വി.ടി രസികസദനത്തിൽ താമസിപ്പിച്ച് എല്ലാവർക്കുമൊപ്പം ഇരുത്തി ഭക്ഷണം കൊടുത്തു.

സാമൂഹ്യ പ്രവർത്തനത്തിന്റെ പേരിൽ സ്വന്തം തറവാട്ടിൽ നിന്നും ബഹിഷ്‌കൃതനായതിനെ തുടർന്നാണ് വി.ടി തൃത്താല ആലൂരിൽ രസിക സദനം നിർമ്മിച്ചത്. സത്യഗ്രഹത്തിന് നമ്പൂതിരിമാരുടെ പിന്തുണ നേടുന്നതിൽ പ്രധാന പങ്കു വഹിച്ചത് വി.ടിയായിരുന്നു. സാമൂഹ്യ പ്രവർത്തനത്തിനായി അലഞ്ഞു നടക്കുന്നതിനിടയിൽ കഷ്ടപ്പാടുകൾ സഹിച്ചുണ്ടാക്കിയ സ്വന്തം വീടാണ് വി.ടി പന്തിഭോജനവും മിശ്രവിവാഹവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് താവളമാക്കിയത്. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത് ജനഹിത പരിശോധനാ ഓഫീസായി പ്രവർത്തിച്ചത്.

നാനാജാതിക്കാർ പങ്കെടുത്ത യോഗങ്ങളും അന്നു നടന്നു. സമരവുമായി ബന്ധപ്പെട്ട ചർച്ചാവേദിയും 1931- 35 കാലങ്ങളിലെ വിപ്‌ളവ സമരങ്ങൾ ഉരുത്തിരിഞ്ഞ ഇടവുമായിരുന്നു ഇത്. സി. രാജഗോപാലാചാരി, കസ്തൂർബാ ഗാന്ധി, കെ. കേളപ്പൻ, ഊർമ്മിളാ ദേവി, സി.ആർ. ദാസ്, മന്നത്ത് പത്മനാഭൻ, നാലപ്പാട്ട് നാരായണ മേനോൻ, എം.സി ജോസഫ് എന്നിവരെല്ലാം രസിക സദനത്തിലെത്തുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. 1935 നു ശേഷം വി.ടി, തറവാടായ മേഴത്തൂരിലേക്കു പോയി. ഇപ്പോൾ ഈ ഭവനം വി.ടി കുടുംബത്തിൽ നിന്ന് കൈമാറിപ്പോയി. സർക്കാർ ഏറ്റെടുക്കാനുള്ള ആലോചന നടക്കുന്നു.

നാനാജാതിയിൽപ്പെട്ട നൂറോളം പേർക്ക് എന്റെ അമ്മ ശ്രീദേവി അന്തർജ്ജനം വച്ചുവിളമ്പി. രസിക സദനത്തിൽ അച്ഛൻ ഈഴവർക്ക് ഭക്ഷണം കൊടുത്തതിനെ 'ഇതാണ് യഥാർത്ഥ ബ്രാഹ്മണ്യം' എന്നാണ് മുത്തച്ഛൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത്.

-വി.ടി. വാസുദേവൻ
(വി.ടി ഭട്ടതിരിപ്പാടിന്റെ മകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATYAGRAHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.