കൊച്ചി: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് സർക്കാരിന് അഡിഷണൽ എ.ജി കെ.കെ. രവീന്ദ്രനാഥ് നിയമോപദേശം നൽകി. അടുത്ത സർക്കാരാകും ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കുക.
ബാർ കോഴക്കേസിൽ ആരോപണ വിധേയനായിരുന്ന അന്നത്തെ ധനമന്ത്രി കെ.എം. മാണി 2015 മാർച്ച് 13നു ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷാംഗങ്ങൾ തടഞ്ഞതിനെത്തുടർന്നാണ് സഭയിൽ അക്രമമുണ്ടായത്. അന്ന് എം.എൽ.എമാരായിരുന്ന ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ സംഭവത്തിൽ പ്രതികളാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. 2.5 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടെന്നായിരുന്നു കണ്ടെത്തൽ. ഇൗ കേസ് പിൻവലിക്കാൻ 2018ൽ പ്രോസിക്യൂഷൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ നടത്തിയ അക്രമം സഭാനടപടികളുടെ ഭാഗമായി കാണാനാവില്ലെന്നും, നിയമസഭയിലെ ചർച്ചകളിൽ സ്വതന്ത്രമായി പങ്കെടുക്കുന്നതിനാണ് സാമാജികർക്ക് അവകാശങ്ങൾ നൽകിയിട്ടുള്ളതെന്നും വിലയിരുത്തിയ സിംഗിൾബെഞ്ച് ഇൗ ഹർജി തള്ളിയിരുന്നു.
അഡി. എ.ജിയുടെ
നിയമോപദേശം
കേസിലെ നിയമവശങ്ങൾ ഹൈക്കോടതി ശരിയായി പരിഗണിച്ചില്ല. പ്രോസിക്യൂട്ടർ മനസിരുത്താതെയോ മറ്റാരുടെയെങ്കിലും പ്രേരണയിലോ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയെന്നു കണ്ടാലേ നിരസിക്കാനാകൂ. ഇൗ കേസിൽ അത്തരം സാഹചര്യമുണ്ടെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി അപേക്ഷ തള്ളിയത്. എന്നാൽ ബാഹ്യപ്രേരണയിലാണ് അപേക്ഷ നൽകിയതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് ഹൈക്കോടതി പറയുന്നുണ്ട്. ആ നിലയ്ക്ക് ഹർജി അനുവദിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. നിയമസഭാ സാമാജികർക്കുള്ള നിയമപരമായ പരിരക്ഷയെക്കുറിച്ച് ഹൈക്കോടതി നൽകുന്ന വ്യാഖ്യാനം ശരിയല്ല. ഗൗരവമേറിയ കുറ്റകൃത്യങ്ങളായാലും സർക്കാരിനു കേസ് പിൻവലിക്കാൻ തടസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |