ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി നിലനിൽക്കെ ബക്രീദ് ആഘോഷത്തിനായി കേരളം സർക്കാർ മൂന്ന് ദിവസം ലോക്ക്‌ഡൗൺ ഇളവ് പ്രഖ്യാപിച്ചതിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു. തുടർന്ന് ഇന്നലെ രാത്രി കേരളം സത്യവാങ്‌മൂലം സമർപ്പിച്ചു.
ഇളവുകൾ നൽകിയത് വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ചില മേഖലകളിൽ മാത്രമാണ് വ്യാപാരികൾക്ക് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ടി.പി.ആർ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വിശദീകരണം നൽകി.
ഇന്ന് ആർ.എഫ്. നരിമാൻ ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ആദ്യ കേസായി പരിഗണിക്കും.
കൊവിഡിൽ 2 ശതമാനം ടി.പി.ആർ ഉള്ള ഉത്തർപ്രദേശിൽ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടി. അതേസമയം, കേരളത്തിൽ ടി.പി.ആർ 10 ശതമാനത്തിലധികമാണ്. ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസ്സുകൾ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകൾ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് ചൂണ്ടിക്കാട്ടി. ബക്രീദ് പ്രമാണിച്ച് വലിയ തോതിൽ ഇളവുകൾ അനുവദിച്ചിട്ടില്ല. നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ചില മേഖലകളിൽ കൂടി കടകൾ തുറക്കാൻ അനുവദിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ കൃത്യമായി സംസ്ഥാന സർക്കാർ പാലിക്കുന്നതായും കോടതിയെ അറിയിച്ചു.
എന്നാൽ, യു.പിയിലെ കാവടി യാത്രയുമായി ബന്ധപ്പെട്ട കേസിൽ ജീവിക്കാനുള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുൻ ഉത്തരവ് എല്ലാ അധികാരികളും ഓർക്കണമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |