തിരുവനന്തപുരം: ഭരണഘടന അനുസരിച്ച് സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ, കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ റിസർവ്ബാങ്കിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന നടപടികൾക്കെതിരെ സമരം ചെയ്യുന്നതിനൊപ്പം നിയമ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സുപ്രീം കോടതിക്ക് അപ്പുറമല്ല റിസർവ് ബാങ്കെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
സഹകരണമേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സഹകാരികളും ജീവനക്കാരും റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി റിസർവ് ബാങ്ക് സഹകരണ മേഖലയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച നിയമവിരുദ്ധ പരസ്യങ്ങൾ പിൻവലിക്കണം. തെറ്റായ സമീപനം തിരുത്തണം. പരസ്യത്തിലൂടെ ആർ.ബി.ഐ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. പൊതുജനങ്ങൾക്കല്ല, സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കാണ് സഹകരണ ബാങ്കുകൾ വായ്പ നൽകുന്നത്. സംസ്ഥാന സർക്കാർ സഹകാരികൾക്കായി നിക്ഷേപ ഗ്യാരന്റി പദ്ധതി നടപ്പിലാക്കിയത് റിസർവ് ബാങ്ക് ഓർക്കണം. ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയിലുള്ളത്. റിസർവ് ബാങ്കിന് കേരളത്തിലെ സഹകരണ മേഖലയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംരക്ഷണ സമിതി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷനായി. എം.എൽ.എമാരായ വി. ജോയി, എ. വിൻസന്റ് , സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വിവിധ സംഘടനാ നേതാക്കളായ ആനാവൂർ നാഗപ്പൻ, പാലോട് രവി. മാങ്കോട് രാധാകൃഷ്ണൻ, എം.ആർ. സൈമൺ, എൻ.എം. നായർ, ഭാസുരാംഗൻ, അഡ്വ. വി. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |