ന്യൂഡൽഹി: കൊവിഡ് മരണവുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാൻ സമയപരിധി ഏർപ്പെടുത്തുമെന്നും കേരളമടക്കം നാലു സംസ്ഥാനങ്ങളിൽ ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതൽ നഷ്‌ടപരിഹാര അപേക്ഷ വന്നതിന്റെ അടിസ്ഥാനത്തിൽ ദ്രുത പരിശോധന നടത്തുമെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു.
വ്യാജ രേഖകളുണ്ടാക്കി നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കുന്നത് തടയാൻ കേന്ദ്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടു ദിവസത്തിനുള്ളിൽ ഉത്തരവിറങ്ങും.
നിലവിൽ അപേക്ഷിക്കാനുള്ളവർക്ക് കോടതി ഉത്തരവ് വരുന്നതു മുതൽ 60 ദിവസവും ഭാവിയിലുണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ടവയ്ക്ക് 90 ദിവസവും സമയപരിധി നിശ്‌ചയിക്കാനാണ് ആലോചിക്കുന്നതെന്നും കോടതി സൂചിപ്പിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും കണക്കുകൾ പരിഗണിക്കുക പ്രായോഗികമല്ലാത്തതിനാൽ മരണം കൂടുതലുള്ള കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം അപേക്ഷകളിൽ ദ്രുത പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പരിശോധനയ്‌ക്ക് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെ ചുമതലപ്പെടുത്തണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത് വാദിച്ചു. ലീഗൽ സർവീസ് അതോറിട്ടിക്ക് അതിനുള്ള സംവിധാനമുണ്ടാകുമോയെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അടക്കം സംശയം ഉന്നയിച്ചപ്പോൾ, ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്ക് നിർദ്ദേശം നൽകുന്നത് പരിഗണനയിലാണെന്ന് കോടതി അറിയിച്ചു.
അപേക്ഷിക്കാൻ നാലാഴ്ചത്തെ സമയപരിധി തീരുമാനിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത നേരത്തേ വാദിച്ചിരുന്നു. കുടുംബാംഗങ്ങൾക്ക് മരണം സൃഷ്‌ടിച്ച ആഘാതം വിട്ടുമാറാൻ സമയം അനിവാര്യമാണെന്നും നഷ്‌ടപരിഹാര അപേക്ഷ നൽകാൻ കൂടുതൽ സമയം നൽകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടു മാസവും മൂന്നുമാസവും നിശ്ചയിക്കുന്നതെന്ന് കോടതി പറഞ്ഞു.
വ്യാജ അപേക്ഷ നൽകുന്നവരെ ശിക്ഷിക്കാൻ ദുരന്ത നിവാരണ അതോറിട്ടി നിയമം അനുശാസിക്കുന്നുണ്ടെന്ന് തുഷാർ മെഹ്‌ത ചൂണ്ടിക്കാട്ടിയത് ഉത്തരവിൽ ഉൾപ്പെടുത്തും.
വ്യാജ അപേക്ഷകൾ ഉണ്ടാകുന്നതിൽ കഴിഞ്ഞ ദിവസം കോടതി നടുക്കം രേഖപ്പെടുത്തിയിരുന്നു. സമൂഹത്തിന്റെ ധാർമ്മികത ഇത്രയും താഴുന്നത് നിർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണ് ഇതു നടക്കുന്നതെങ്കിൽ ഗൗരവകരമാണെന്നും ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
...........................................................................................................
#കേരളത്തിൽ നഷ്ടപരിഹാരം അതിവേഗം (info Heading)
58394
അപേക്ഷകളിൽ
നഷ്ടപരിഹാരം നൽകി
62832
കേരളത്തിലെ
അപേക്ഷകൾ
60476
തീർപ്പാക്കിയ
അപേക്ഷകൾ
@കെട്ടിക്കിടക്കുന്ന അപേക്ഷകൾ രണ്ടു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ജനുവരി 27ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
@ താലൂക്കുതോറും ക്യാമ്പുകൾ സംഘടിപ്പിച്ചും വില്ലേജ് ഓഫീസർമാർ അർഹരായവരെ സമീപിച്ചും അപേക്ഷകൾ സ്വീകരിച്ചു
@ ലാന്റ് റവന്യു വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സഹായവിതരണം
@ മരിച്ചയാളുടെ ഭാര്യ (ഭർത്താവ്), അച്ഛൻ (അമ്മ) എന്നിവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. ഇവർ ജീവിച്ചിരിപ്പില്ലെങ്കിൽ മക്കൾ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |