ന്യൂഡൽഹി:തട്ടിപ്പ് കേസുകളിലെ പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥർ മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി. സാമ്പത്തിക തട്ടിപ്പുകളിൽ പെട്ട് കേസ്സുകളിലുള്ളവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജൻസികൾ മുൻഗണന നൽകേണ്ടത്. തട്ടിപ്പ് നടത്തിയവരെ ദീർഘകാലം ജയിലിടുന്നതിന് പ്രാധാന്യം നൽകിയിട്ട് കാര്യമില്ല. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹീര ഗ്രൂപ്പ് സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേന്ദ്ര സർക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി നൽകിയത്.
പ്രതികളുടെ ആസ്തികൾ കണ്ടെത്തി വഞ്ചിതരായവർക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. 36 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഹീര ഗ്രൂപ്പ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. കേരളത്തിൽ 238 പേർക്ക് 7.75 കോടി രൂപയാണ് നഷ്ടമായത്. നൗ ഹീറ ഷെയ്ഖിന് കഴിഞ്ഞ വർഷമാണ് ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |