തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണയായി.
ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യും. വിദഗ്ദ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താത്പര്യപ്പെടുന്നത്. ഇത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹം ആർജിച്ച പൊതുഅന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ. വിജയരാഘവൻ (സി.പി.എം.),ശൂരനാട് രാജശേഖരൻ (കോൺഗ്രസ്), കാനം രാജേന്ദ്രൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് -എം.),പി.ജെ.ജോസഫ് (കേരള കോൺഗ്രസ് ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദൾ എസ്), പി.സി. ചാക്കോ (എൻ.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), ജോർജ് കുര്യൻ (ബി.ജെ.പി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് -എസ്.), അഡ്വ. വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് -ബി), ഷാജി കുര്യൻ (ആർ.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ്- ജേക്കബ്), വർഗ്ഗീസ് ജോർജ് (ലോക് താന്ത്രിക് ജനതാദൾ), എ.എ.അസീസ് (ആർ.എസ്.പി) എന്നിവർ പങ്കെടുത്തു.
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: തീരുമാനം വൈകരുതെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ തീരുമാനം വൈകരുതെന്ന് കോൺഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികൾ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
പുതിയ പദ്ധതി ആവിഷ്കരിക്കുമ്പോൾ നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.സാമുദായിക സന്തുലനം നഷ്ടമാവാതെയും സമുദായ മൈത്രിക്ക് കോട്ടം തട്ടാതെയുമാവണം പരിഹാരം.. ന്യൂനപക്ഷ വിജ്ഞാപനത്തിൽ പറയുന്ന സമുദായങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കണം. മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ അഭിനന്ദിച്ചാണ് കോൺഗ്രസ് പ്രതിനിധി ഡോ.ശൂരനാട് രാജശേഖരൻ സംസാരിച്ച് തുടങ്ങിയത്.
ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനുള്ള ഒരു കരട് നിർദ്ദേശവും സർക്കാർ യോഗത്തിൽ പറഞ്ഞില്ലെന്ന് വി.ഡി.സതീശൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.സി.പി.എമ്മോ സി.പി.ഐയോ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിധി നടപ്പിലാക്കണം: ബിജെപി
ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പാലൊളി കമ്മിറ്റിയും, ക്രിസ്ത്യൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കെ.ബി.കോശി കമ്മീഷനും നിയമിച്ചതു പോലെ ഹിന്ദു സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയമിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |