തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ താത്പര്യം കുറയാതിരിക്കാനും വ്യക്തിഗത വിലയിരുത്തലിനും ക്ലാസുകൾ പരിഷ്കരിക്കണമെന്ന്
ശുപാർശ.
ദുർബല ജനവിഭാഗങ്ങൾ, പഠന പിന്നാക്കാവസ്ഥയുള്ളവർ, ഗോത്രവർഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് കൂടുതൽ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കണമെന്നും എസ്.സി.ഇ.ആർ.ടിയുടെയും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്ററിന്റെയും സംയുക്ത പഠന റിപ്പോർട്ടിൽ പറയുന്നു.
അദ്ധ്യയനം വീടുകളിലൊതുങ്ങിയതോടെ വിദ്യാർത്ഥികൾക്ക് വ്യായാമം തീരെ കുറഞ്ഞത് ജീവിതശൈലീരോഗങ്ങൾക്ക് വഴിയൊരുക്കും. കണ്ണിനും നടുവിനും വിശ്രമവും വ്യായാമവും ഉറപ്പാക്കണം. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തരശ്രദ്ധ ഉണ്ടാവണം. 2020 സെപ്തംബർ മുതൽ ഡിസംബർ വരെ ജില്ലകളിലെ തിരഞ്ഞെടുത്ത 85 സ്‌കൂളുകളിലാണ് പഠനം നടത്തിയത്. 2832 വിദ്യാർത്ഥികളിലും 2466 മാതാപിതാക്കളിലും 412 അദ്ധ്യാപകരിലും നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ 97.38 ശതമാനം പേരും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ 94.18 ശതമാനം പേരും വിക്ടേഴ്സ് ചാനൽ ക്ലാസുകളിൽ പങ്കെടുക്കുന്നു.
വിഷാദ ലക്ഷണങ്ങളും
ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്ത 36.05% കുട്ടികൾക്ക് തലവേദനയും 28.25% പേർക്ക് കണ്ണിന് ക്ഷീണവുമുണ്ട്. ഇന്റർനെറ്റ് അമിതമായി ഉപയോഗിക്കുന്നത് 4.39% പേരാണ്. ഹൈസ്‌കൂൾ, പ്ളസ് ടുക്കാരിൽ 23.44% പേർക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്കണ്ഠയുള്ളവർ 11.16 %. രക്ഷാകർത്താക്കളിൽ 78.35% പേർക്കും കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞു. 51.18% പേരുടെ വരുമാനം പകുതിയും അതിൽ താഴെയുമായി. ജോലി നഷ്ടപ്പെട്ടവർ 36.05 ശതമാനമാണ്. 84.3% പേർ ഗാർഹിക ചെലവുകൾ വെട്ടിക്കുറച്ചു.
നല്ലൊരു പങ്ക് വിദ്യാർത്ഥികൾ മാതാപിതാക്കളെ വീട്ടിൽ സഹായിക്കുന്നു. മക്കളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ ഉപകരണ ലഭ്യതയും ക്ലാസുകളിലെ പങ്കാളിത്തവും ഉയർത്തണം.
വീടുകളിൽ ടി.വിയുള്ളവർ- 84.62 %
സ്മാർട്ട്‌ഫോണുള്ളവർ -95.33% .
വീട്ടിലിരുന്ന് ക്ലാസിൽ പങ്കെടുത്തവർ -96.68%
ബന്ധുവീടുകളെ ആശ്രയിക്കുന്നവർ -2%
അദ്ധ്യാപകരുടെ ഫോളോ അപ് ക്ളാസ് കിട്ടിയവർ - 95.62%.
സ്കൂൾ തുറക്കലിന് ഒരുക്കങ്ങളായി
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്കൂൾ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും, ക്ളാസുകൾ ജൂൺ ഒന്നിന് ഡിജിറ്റലായി ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്ലസ് ടു ക്ലാസുകൾ ജൂൺ പകുതിയോടെ ആരംഭിക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലായ് ഏഴ് വരെ നടത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സ്കൂൾ പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമേ, അദ്ധ്യാപകരും കുട്ടികളും നേരിൽക്കണ്ടുള്ള ഓൺലൈൻ ക്ലാസും ഘട്ടംഘട്ടമായി നടപ്പാക്കും. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കാണ് ആദ്യം. വിക്ടേഴ്സിൽ മുൻ വർഷം സംപ്രേഷണം ചെയ്ത ക്ലാസുകൾ കൂടുതൽ ആകർഷകമാക്കും. ആദ്യ ആഴ്ചയിൽ ബ്രിഡ്ജ് ക്ലാസുകളായിരിക്കും. ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങളില്ലാത്തവർക്ക് അതെത്തിക്കും. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവും പങ്കെടുത്തു.
പ്രവേശനോത്സവം
വെർച്വലായി
കൊവിഡ് സാഹചര്യത്തിൽ രണ്ട് ഘട്ടങ്ങളായി വെർച്വലായി പ്രവേശനോത്സവം നടത്തും. ജൂൺ ഒന്നിന് രാവിലെ 10 ന് കൈറ്റ് വിക്ടേഴ്സ് ചാനലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11 മുതൽ സ്കൂൾതല പ്രവേശനോത്സവം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുട്ടികളെ സ്വാഗതം ചെയ്യും.
മൂല്യ നിർണയം
ജൂൺ ഒന്ന് മുതൽ
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്ന് മുതൽ 19 വരെയും എസ്.എസ്.എൽ.സിയുടേത് ജൂൺ ഏഴ് മുതൽ 25 വരെയും നടക്കും.
പ്ലസ് ടുവിൽ 79 ക്യാമ്പുകളിലായി 26,447 അദ്ധ്യാപകരും വി.എച്ച്.എസ്.ഇയിൽ എട്ട് ക്യാമ്പുകളിലായി 3031 അദ്ധ്യാപകരും പങ്കെടുക്കും. എസ്.എസ്.എൽ.സി മൂല്യനിർണയത്തിന്
70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരേയും ടി.എച്ച്.എസ്.എൽ.സിക്ക് രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരേയും നിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |