ശ്രീനഗർ: 'കൊച്ചു കുട്ടികൾക്ക് ഇത്രേം വല്യ ഹോംവർക്ക് എന്തിനാ മോദി സാബ്?' ആറു വയസ്സുകാരിയായ അരുമക്കുരുന്നിന്റെ ഒറ്റ ചോദ്യം മതിയായിരുന്നു, ജമ്മു കാശ്മീർ വിദ്യാഭ്യാസ വകുപ്പിന് ഓൺലൈൻ ക്ളാസുകളുടെ ഘടന മൊത്തം പൊളിച്ചെഴുതാൻ! ഒന്നാം ക്ളാസുകാരിയുടെ പരാതി വീഡിയോ വൈറൽ ആയതോടെ ലഫ്. ഗവർണർ മനോജ് സിൻഹയാണ് 48 മണിക്കൂറിനകം കാശ്മീരിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ അടിയന്തര ഉത്തരവിട്ടത്. പിന്നാലെ, 'ലഫ്. ഗവർണർ സാബിന്' കൈവീശി നന്ദി പറഞ്ഞ് ഒരിക്കൽക്കൂടി അവൾ വീഡിയോയിലെത്തുകയും ചെയ്തു.
കശ്മീരിക്കുരുന്ന് മൊയ്റാ ഇൻഫാൻ ഓൺലൈൻ ക്ളാസിലെ പഠനഭാരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതിയുമായി വീഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്: 'മോദി സാബ്, എനിക്ക് ആറു വയസ്സേയുള്ളൂ. എഴുന്നേൽക്കുമ്പോൾ മുതൽ സൂമിൽ ക്ളാസാണ്. പത്തു മണിക്കു തുടങ്ങിയാൽ രണ്ടു വരെ. ആദ്യം ഇംഗ്ളീഷ്, പിന്നെ കണക്ക്, പിന്നെ ഉർദു, അതുകഴിഞ്ഞാൽ എൻവയൺമെന്റ് സ്റ്റഡീസ്, പിന്നെ കംപ്യൂട്ടർ...! ഇതൊക്കെ 'ബഡേ ബച്ചേ'കൾക്കു പോരേ മോദി സാബ്? എന്നെപ്പോലെ ചെറിയ കുട്ടികൾക്ക് വലിയ ഹോംവർക്ക് എന്തിനാ?'
രണ്ടു ദിവസത്തിനകം ഒരു ലക്ഷത്തിലധികം പേർ മൊയ്റയുടെ വീഡിയോ കണ്ടു. ലൈക്കും ഷെയറുമായി മൊയ്റ തരംഗമായി. ആ സങ്കടവീഡിയോയ്ക്കു മറുപടി നൽകിയ സിൻഹ, കൈയോടെ വാക്കുപാലിച്ചു. അഞ്ചാം ക്ളാസുവരെ ഇനി ഹോംവർക്ക് പാടില്ല. എട്ടാംക്ളാസ് വരെ ദിവസം ഒന്നര മണിക്കൂറിൽ കൂടുതൽ ക്ളാസെടുക്കരുത്. ഒൻപതു മുതൽ 12 വരെ ക്ളാസുകൾക്ക് മൂന്നു മണിക്കൂർ. വിദ്യാഭ്യാസ വകുപ്പിന് സിൻഹയുടെ വക നല്ല സ്റ്റഡി ക്ളാസും കിട്ടി- അച്ഛനമ്മമാരോട് സംവദിക്കുന്നതാണ് കുട്ടികളുടെ ഏറ്റവും വലിയ പഠനാനുഭവം! മൊയ്റ മാത്രമല്ല, കാശ്മീരിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും ഹാപ്പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |