തിരുവനന്തപുരം: രണ്ട് വർഷത്തിനുശേഷം വീണ്ടുമൊരു പതിവ് സ്‌കൂൾ തുറക്കലെത്തുമ്പോൾ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ മുഴുവൻ പൊലീസുകാരും നിരത്തിലിറങ്ങും. അദ്ധ്യയനവർഷാരംഭമായ നാളെ രാവിലെ എട്ടു മുതൽ നഗരത്തിലും റൂറൽ ജില്ലയിലും സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ എസ്.പിയുടെയും മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫീസർമാരുൾപ്പെടെയുള്ളവർ എത്തും. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിൽ മുതൽ സ്‌കൂളിലും പരിസരത്തുവരെ സുരക്ഷയൊരുക്കാനാണ് പദ്ധതി.
ഗതാഗത നിയന്ത്രണം, പട്രോളിംഗ്, കുട്ടികളെ കുത്തിനിറച്ചുള്ള യാത്രയുണ്ടോ എന്ന പരിശോധന തുടങ്ങിയവും നിർവഹിക്കും. ലോക്കൽ പൊലീസിന് പുറമേ ട്രാഫിക് പൊലീസിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം, കൺട്രോൾ റൂം, പിങ്ക് പട്രോൾ, ഹൈവേ പട്രോൾ സംഘങ്ങളും തിരക്ക് നിയന്ത്രിക്കാൻ രാവിലെയും വൈകിട്ടും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമെത്തും.
വിദ്യാലയ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. മാഫിയകളെ അടിച്ചമർത്താൻ സ്‌കൂളുകളിൽ നാർക്കോ ക്ളബുകൾ രൂപീകരിക്കും. മാഫിയയുടെ ഏജന്റുമാരായ കുട്ടിക്കുറ്റവാളികളെ കണ്ടെത്താൻ രഹസ്യ നിരീക്ഷണവും തുടങ്ങി.
നിരീക്ഷണത്തിൽ 263 വിദ്യാർത്ഥികൾ
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന 263 വിദ്യാർത്ഥികൾ പൊലീസ് നിരീക്ഷണത്തിലാണ്. 12 വയസ് മുതലുള്ളവരുണ്ട്. മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നിരീക്ഷണം തുടങ്ങിയത്.
പൊലീസ് നിരീക്ഷണങ്ങൾ
സംശയിക്കുന്ന കുട്ടികളുടെ ഫോൺ നിരീക്ഷണം
വിദ്യാർത്ഥികളിൽ നിന്ന് പ്രതിദിന വിവരശേഖരണം
ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ വേർപെടുത്തൽ
സാമൂഹ മാദ്ധ്യമ അക്കൗണ്ട് നിരീക്ഷിക്കൽ
'കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി ഇല്ലാതാക്കും. ലഹരിക്കടിമകളായവർക്ക് കൗൺസലിംഗും ചികിത്സയും നൽകും. സ്കൂളുകളിലും കോളേജുകളിലും നാർക്കോ ക്ളബുകളും സ്റ്റുഡന്റ് പൊലീസിംഗും വരുന്നതോടെ ലഹരി മാഫിയകളെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്".
- സ്‌പർജൻകുമാർ, സിറ്റി പൊലീസ് കമ്മിഷണർ തിരുവനന്തപുരം
രണ്ട് വർഷത്തിനു ശേഷം നാളെ പ്രവേശനോത്സവം
ചറ പറ ചന്നം പിന്നം സ്കൂളിൽ പോകാം...
തിരുവനന്തപുരം: കൊവിഡിന്റെ ആശങ്കകൾക്കും മദ്ധ്യവേനലവധിക്കുംശേഷം സ്കൂളുകൾ നാളെ ശബ്ദായമാനമാകും. രണ്ട് വർഷത്തിനുശേഷം നടക്കുന്ന പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകൾ. സമ്മാനപ്പൊതികളും മധുരവും തുണി ബാഗും കുടയുമൊക്കെയായി നവാഗതരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ സംഗീതം നൽകി സിത്താര കൃഷ്ണകുമാർ പാടിയ 'മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാൻ പോരുന്നോ ചറ പറ ചറ പറ ചന്നം പിന്നം സ്കൂളിൽ പോകാം കൂട്ടാകാം" എന്ന പ്രവേശനോത്സവ ഗാനം സ്‌കൂളുകളിൽ കേൾപ്പിക്കും.
42,90,000 കുട്ടികളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമാവുക. സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻ ബാബു, റസൂൽ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, വാർഡ് കൗൺസിലർ എൽ.എസ്. കവിത, സ്‌കൂൾ പ്രിൻസിപ്പൽ ഐ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
തിരക്ക് നിയന്ത്രിക്കാൻ നടപടി
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഡി.ജി.പി അനിൽകാന്തുമായി നടത്തിയ ചർച്ചയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നൽകി. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീരുമാനങ്ങൾ
വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കണം
കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം
സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി നിരോധിത, ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം
സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനും പൊലീസ് സഹായം
തൊട്ടടുത്ത പാെലീസ് സ്റ്റേഷനിൽ നിന്ന് സഹായം തേടാൻ പ്രിൻസിപ്പൽമാരും പ്രഥമാദ്ധ്യാപകരും മടിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |