SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.02 AM IST

മഴയുടെ പ്രവേശനോത്സവം,​ നനഞ്ഞ് കുളിച്ച സ്‌കൂൾ കാലം

school

തിരുവനന്തപുരം:സ്‌കൂൾ തുറക്കുന്ന ദിവസം,​ അതുവരെ തെളിഞ്ഞു നിന്ന മാനം പെട്ടെന്നങ്ങ് മൂടിക്കെട്ടും. അച്ചിട്ടപോലെ ഇരച്ചുവരും മഴ. പുത്തനുടുപ്പിട്ടവരെയും പഴയ ഉടുപ്പിട്ടവരെയും കുളിപ്പിച്ചേ അടങ്ങൂ കള്ളമഴ. കുടയില്ലാത്തവർ പുസ്തകക്കെട്ട് ഉടുപ്പിനകത്താക്കി ഓടും. നനഞ്ഞ് ഊറ്റിവാരി ഓടിയണച്ചാവും പള്ളിക്കൂടത്തിൽ എത്തുക. മഴയുടെ പ്രവേശനോത്സവം.

കുടയുള്ളവർക്ക് തുറക്കാൻ സമയം കിട്ടില്ല. തള്ളവിരൽ കുടയുടെ ലോക്കിലമർത്തി ശക്തി പ്രയോഗിച്ചാലേ നിവരൂ. അപ്പോഴേക്കും നനഞ്ഞിരിക്കും. കറുത്ത ശീലക്കുടകൾ മാത്രമുണ്ടായിരുന്ന കാലം...ഇപ്പോൾ മഴയെ തോൽപ്പിക്കാൻ ഞെക്കിയാൽ പൊട്ടിവിടരുന്ന മഴവിൽക്കുടകളുണ്ട്. പണ്ട് കുട ഇല്ലാത്തവർക്ക് മഴയിൽ ചേമ്പിലയും വാഴയിലയും തന്നെ ശരണം. സ്‌കൂൾ ബസൊന്നും ഇല്ല. ഇടവഴിയിലൂടെയും വയൽ വരമ്പിലൂടെയും തോട്ടിലൂടെയും നടന്നും ഓടിയുമാണ് പോക്ക്. കാലുകൊണ്ട് വെള്ളം തെറ്റി കൂട്ടുകാരെ കുളിപ്പിക്കുന്ന കുസ‌ൃതി. തോട്ടിലെ മാനത്തുകണ്ണികളെ പിടിച്ച് കുപ്പിയിലിട്ട് നടക്കുന്ന സന്തോഷം. പണ്ട് മഴയത്ത് നാട്ടുവരമ്പിലൂടെ നടന്ന കാര്യം അച്ഛനും അമ്മയും പറയുമ്പോൾ ഇന്നത്തെ കുട്ടികൾ 'വാട്ട് വരമ്പ്' എന്ന് ചോദിച്ചേക്കും.

അന്ന് എല്ലാ സ്‌കൂളിലും യൂണിഫോം ഇല്ല. ഉള്ള സ്കൂളുകളിലും ആദ്യദിനം നിറപ്പകിട്ടാവാം.

മഴ തോർന്ന് നിൽക്കുമ്പോൾ കൂട്ടുകാരനെ സൂത്രത്തിൽ മരച്ചോട്ടിൽ കൊണ്ട് നിറുത്തിയിട്ട് ചില്ല പിടിച്ച് കുലുക്കും. നനഞ്ഞ കൂട്ടുകാരൻ തല്ലാൻ ഓടിക്കുമ്പോൾ ആ‌ർത്ത് ചിരിച്ച് ഓട്ടം. ബട്ടൺ പൊട്ടിയ നിക്കർ ഊർന്ന് വീഴുമ്പോൾ മുഴങ്ങുന്ന പൊട്ടിച്ചിരികൾ. ചെളിയിൽ തെന്നി വീണ് വീട്ടിൽ ചെല്ലുമ്പോൾ ചെളി നല്ലതാണെന്ന് പറയുന്ന അലക്ക് പൊടിയുടെ ടി. വി പരസ്യത്തിലെ അമ്മയുടെ ഭാവമാവില്ല സ്വന്തം അമ്മയ്ക്ക്.

കുടയില്ലാത്ത കൂട്ടുകാരനെ സ്വന്തം കുടയിൽ കയറ്റുമ്പോൾ ഉറയ്‌ക്കു‌ന്ന കൂട്ട്. ഒരു കുടയിലേക്ക് കൂട്ടമായി ഇടിച്ചു കയറുന്ന കുസൃതികൾ. വീട്ടിലെ ദാരിദ്ര്യം തുളകളായും ഒടിഞ്ഞ കമ്പികളായും കുടയിൽ കാണാം. അതും ഇല്ലാതെ ചേമ്പിലയും പിടിച്ച് സ്‌കൂളിൽ പോയ കുട്ടിക്കാലമുള്ളവരുമുണ്ട്.

പ്ലാസ്റ്റിക് വരിഞ്ഞ കുട്ടയിൽ സ്ലേറ്റും പെൻസിലും പുസ്‌തകവും ചോറ്റുപാത്രവുമൊക്കെ നിക്ഷേപിച്ചാണ് എൽ.പി.ക്കാരുടെ പോക്ക്. ഒന്നാം ക്ലാസിലെ അനുജനെ, അനുജത്തിയെ അടുത്ത വീട്ടിലെ കുഞ്ഞിനെ രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്നവർ രക്ഷിതാവിന്റെ ഭാവത്തിലാണ് കൊണ്ടുനടക്കുന്നത്.

യു.പിയിലും ഹൈസ്‌കൂളിലും കറുത്ത റബ്ബർ ബാൻഡിൽ അമർന്നിരിക്കും പുസ്തകവും ചോറ്റുപാത്രവും. എല്ലാംകൂടി എടുത്ത് തോളിൽവച്ചൊരു പോക്കാണ്. ഉച്ചയ്ക്ക് ‌ചോറ്റുപാത്രം ഡസ്‌കിൽ ഇടിച്ചു തുറക്കും. പിന്നെ തുണിസഞ്ചിയുടെ കാലം. സഞ്ചിയുടെ വള്ളി നടുക്ക് കെട്ടിട്ട് നെറ്റിയിൽ തൂക്കി പിന്നിലോട്ട് ഇട്ട് നടക്കുന്ന സ്റ്റൈൽ. അപ്പോൾ രണ്ട് കൈയും വീശി നടക്കാം.

ഇപ്പോൾ കാലം മാറി. കുട്ടികൾ നടക്കുന്നില്ല. സ്‌കൂൾ ബസും മറ്റ് വാഹനങ്ങളുമായി.

ബാഗിൽ പുസ്തങ്ങളും ടിഫിൻ ബോക്സും. ടൈയും ഷൂസും സോക്സുമൊക്കെയുള്ള യൂണിഫോം മസ്റ്റ്. ചില സ്‌കൂളുകൾ 'കഴുത്തിലെ കുരുക്ക്' ഒഴിവാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.