തിരുവനന്തപുരം: ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന തരത്തിൽ ക്ളാസ് മുറി ക്രമീകരിക്കുമെന്നും എല്ലാവർക്കും ആഴ്ചയിൽ മൂന്നുദിവസം പഠനം നടത്താൻ അവസരം കിട്ടുന്ന വിധത്തിൽ ശനി ഉൾപ്പെടെ ആഴ്ചയിൽ ആറു ദിവസം സ്കൂളുകൾ പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
കുട്ടികൾ വിശന്ന് ഇരിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. സാഹചര്യം അനുസരിച്ച് ഉച്ചഭക്ഷണം തയ്യാറാക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിതരണം ചെയ്യാനും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണം.
സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കും.
എല്ലാ സുരക്ഷയും ഉറപ്പാക്കും. അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരിൽ 93.39 ശതമാനവും ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സ്‌കൂളുകളിലെത്തി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നുണ്ട്.
മുഴുവൻ സ്കൂളുകളിലും ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. സ്വകാര്യ ഡോക്ടർമാരെയും നിയോഗിക്കും. സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ലഭ്യമാക്കും. തെർമൽ സ്കാനറുണ്ടാകും.
കേന്ദ്രാനുമതി ലഭിച്ചാലുടൻ കുട്ടികൾക്ക് വാക്സിൻ നൽകാൻ സജ്ജമാണ്. ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും തുറക്കുന്നത് ആലോചിച്ച് തീരുമാനമെടുക്കും. എയ്ഡഡ് മാനേജ്മെന്റുകൾക്ക് മെയിന്റനൻസ് ഫണ്ടായ 52 കോടി രൂപയും ഉച്ചഭക്ഷണ ഫണ്ടും ഉടൻ കൊടുക്കും. ആസ്ബസ്റ്റോസ് മേൽക്കൂരകൾ മാറ്റണമെന്നത് ഹൈക്കോടതി നിർദ്ദേശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |