തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കുട്ടിയൊന്നിന് പത്തുരൂപയായി വർദ്ധിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിന് ധനവകുപ്പിന്റെ അനുമതി വൈകുന്നു. ഓണത്തിനുശേഷം വർദ്ധന വരുത്തുമെന്നാണ് പറഞ്ഞിരുന്നത്. 2106ൽ നിശ്ചയിച്ച 6-8 രൂപ അപര്യാപ്തമാണെന്ന് അദ്ധ്യാപകരടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ശുപാർശ നിൽകിയത്. 60-40 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് പദ്ധതിക്കുള്ള തുക അനുവദിക്കുന്നത്.
15 രൂപയാക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യമെങ്കിലും പത്തുരൂപയുടെ വർദ്ധനയാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ 70 കോടിയോളം രൂപയുടെ അധികബാദ്ധ്യത സർക്കാരിനുണ്ടാകും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് അനുമതി വൈകുന്നതെന്നാണ് സൂചന.
തുക അപര്യാപ്തമായതിനാൽ ചുമതലയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് പ്രഥമാദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നു. രണ്ട് കറിയുൾപ്പെടെ ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും ഇത് കഴിക്കാത്തവർക്ക് നേന്ത്രപ്പഴവും നൽകാൻ നിലവിലെ തുക തികയില്ലെന്നാണ് പ്രഥമാദ്ധ്യാപകർ പറയുന്നത്. പലപ്പോഴും തങ്ങളുടെ കൈയിൽ നിന്നാണ് ചെലവിടുന്നതെന്നും അവർ പറയുന്നു.
അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ് തുടങ്ങിയവയെല്ലാം സംഘടിപ്പിക്കേണ്ടത് പ്രധാനാദ്ധ്യാപകരാണ്. നിലവിൽ എട്ടാം ക്ളാസുവരെയുള്ള പദ്ധതി 9,10, ഹയർസെക്കൻഡറി ക്ളാസുകളിലേക്ക് വ്യാപിപ്പിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |