ന്യൂഡൽഹി, തിരുവനന്തപുരം: സ്‌കൂളുകളും കോച്ചിംഗ് സെന്ററുകളും കൊവിഡ് സാഹചര്യങ്ങൾ നോക്കി ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാത്തതിനാൽ ഉടനെ അതിനുള്ള സാദ്ധ്യത കുറവാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കുട്ടികൾക്ക് വാക്‌സിനേഷനും കേന്ദ്ര സർക്കാരിന്റെ അനുമതിയും ലഭിച്ചാലേ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണിക്കാനാകൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നടത്തിപ്പുകാരുമായി ചർച്ച ചെയ്തു വേണം സംസ്ഥാനങ്ങൾ തീരുമാനമെടുക്കേണ്ടതെന്നാണ് ഇന്നലെ ലോക്‌സഭയിൽ ശശി തരൂരിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കിയത്.
സ്കൂളുകളിലെ കൂട്ടംകൂടലും മറ്റും പ്രാദേശിക നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണമെന്നും പറഞ്ഞു. രാജ്യത്ത് ആന്ധ്രാപ്രദേശ്, ഹരിയാന, ലക്ഷദ്വീപ്, പുതുച്ചേരി, നാഗലാൻഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുകയോ ,തുറക്കാനുള്ള നീക്കം തുടങ്ങുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
സെപ്തംബറിൽ തീരുമാനമായേക്കും
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് ഓണം വരെയായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ അടുത്ത കൊവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതിന് പച്ചക്കൊടി കാട്ടാനുള്ള സാദ്ധ്യത വിരളമാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാൽ സെപ്തംബറിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തയ്യാറാണെന്ന് മന്ത്രി വി. ശിവൻകുട്ടി രാവിലെ നിയമസഭയിൽ അറിയിച്ചിരുന്നു. സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അതിനുശേഷമാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നത്. കുട്ടികൾക്ക് വാക്‌സിനേഷനും കേന്ദ്ര സർക്കാരിൽ നിന്നുള്ള അനുമതിയും ലഭിച്ചാലേ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണിക്കാനാകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി പിന്നീട് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെയും കൊവിഡ് വിഗ്ദ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും തീരുമാനം.
ഓൺലൈൻ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളേറെ
ഓൺലൈൻ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 36 ശതമാനം പേർക്ക് തലവേദന, 28 ശതമാനം പേർക്ക് കണ്ണിന് ക്ഷീണം, 36 ശതമാനം പേർക്ക് കഴുത്ത് വേദന, 15 ശതമാനം പേർക്ക് കാഴ്ച മങ്ങൽ എന്നിവ ഉണ്ടായെന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ എസ്.സി.ഇ.ആർ.ടി നടത്തിയ പഠനത്തിൽ വ്യക്തമായി.
25 ശതമാനം കുട്ടികൾ മാത്രമാണ് വ്യായാമം ചെയ്യുന്നത്. അടുക്കളത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കായി സമയം ചെലവഴിക്കുന്നവരും കുറവാണ്. ഡിജിറ്റൽ ഉപകരണ ഉപയോഗം കുറയ്ക്കുന്നതിനും വ്യായാമം, പുസ്തകവായന കൂട്ടുന്നതിനും നടപടി സ്വീകരിക്കും. അടുത്തമാസം മുതൽ സ്കൂൾ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് അദ്ധ്യാപകർ ബോധവത്കരണം നടത്തും. അദ്ധ്യാപകർ കുട്ടികളുമായി നേരിട്ടു സംവദിക്കും.
''സ്കൂൾ തുറക്കുന്നതിനെപ്പറ്റി കേന്ദ്ര നിർദ്ദേശം പഠിച്ചിട്ട് പറയാം. കൂടുതൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |