തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ പോസ്റ്ററുകളും നോട്ടീസുമൊക്കെ പതിപ്പിച്ചാൽ ഇനി സംഘടനകൾക്കും വ്യക്തികൾക്കുമൊക്കെ പിഴ ഒടുക്കേണ്ടിവരും. 500 രൂപയാണ് നോട്ടീസ് / പോസ്റ്റർ / സ്റ്റിക്കർ ഒന്നിന് പിഴ ഈടാക്കുക.
സെക്രട്ടേറിയറ്റിന്റെ മെയിൻ, അനക്സ് ഒന്ന്, രണ്ട് കാമ്പസുകളിൽ പോസ്റ്റർ, നോട്ടീസ്, തോരണങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവ കർശനമായി വിലക്കി പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് സെൽ ഉത്തരവിറക്കി.
ചുമരുകൾ, ലിഫ്റ്റുകൾ, വാതിലുകൾ, ഫർണിച്ചർ തുടങ്ങിയവയിൽ ഔദ്യോഗികമോ അല്ലാത്തതോ ആയ പോസ്റ്ററുകളും സ്റ്റിക്കറുകളും നോട്ടീസുകളും പതിപ്പിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുമെന്നാണ് ഉത്തരവിൽ. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരിൽ നിന്നോ അവരെ അതിന് നിയോഗിക്കുന്നവരിൽ നിന്നോ പിഴ ഈടാക്കും.
അവർ സ്വന്തം ഉത്തരവാദിത്വത്തിൽ പോസ്റ്ററുകൾ നീക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ ബാദ്ധ്യതയായി കണക്കാക്കി ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ രേഖപ്പെടുത്തും. സെക്രട്ടേറിയറ്റിന്റെ പ്രൗഢിയെയും ഭംഗിയെയും ഹനിക്കുന്ന തരത്തിൽ പോസ്റ്ററുകളും മറ്റും പതിപ്പിക്കുന്ന പശ്ചാത്തലത്തിലാണിത്. ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ പോസ്റ്ററുകളും നോട്ടീസുകളുമൊക്കെ വ്യാപകമായി പതിപ്പിക്കാറുണ്ട്. അവർക്ക് തിരിച്ചടിയാണ് ഉത്തരവ്.
പരിസരം വൃത്തികേടാക്കിയാലും നടപടി
ചുമരുകൾ, പരിസരം, ഓഫീസ് ഉപകരണങ്ങൾ എന്നിവ വൃത്തികേടാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും കർശന നടപടി ഉണ്ടാകും. പല സെക്‌ഷനുകളിലും കൂട്ടിയിട്ടിരിക്കുന്ന തീർപ്പ് ഫയലുകൾ, പേപ്പറുകൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവ എത്രയും വേഗം നീക്കണമെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |