കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വൻ സുരക്ഷാവീഴ്ച. പട്ടാളവേഷത്തിൽ എത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നേവൽ ബേസിൽ ചെലവഴിച്ചത് ഒന്നര മണിക്കൂർ. നിർമ്മാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കാനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാവിക ആസ്ഥാനത്തു നിന്ന് മടങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം.
തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി കാളിദാസ് വത്സനാണ് (18) അതീവ സുരക്ഷയുള്ള നാവിക ആസ്ഥാനത്ത് കടന്നുകൂടിയത്. എത്തിയത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കാന്റീനു സമീപത്തെ ഗേറ്റിലൂടെയാണ് കാളിദാസ് നേവൽ ബേസിൽ കടന്നത്. സൈനിക യൂണിഫോമിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യമാരും ശ്രദ്ധിച്ചില്ല. പിന്നീട് ചിലർ സംശയം പ്രകടിപ്പിച്ചതോടെ നേവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈന്യത്തിൽ ചേരാനുള്ള ആഗ്രഹംകൊണ്ടാണ് എത്തിയതെന്ന് യുവാവ് നേവി ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർനടപടിയുടെ ഭാഗമായി ഹാർബർ പൊലീസിന് കൈമാറി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ ബന്ധുക്കൾക്കൊപ്പം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കടന്നുകയറ്റമില്ലെന്ന് നേവി
പട്ടാളവേഷത്തിൽ എത്തിയ യുവാവ് നാവികത്താവളത്തിൽ കറങ്ങിനടന്നിട്ടില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഗേറ്റിന് മുന്നിൽ എത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് തിരിച്ചറിയൽരേഖ ആവശ്യപ്പെട്ടു. ഒരു രേഖയും കൈവശമുണ്ടായിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയും രാത്രി ഹാർബർ പൊലീസിന് കൈമാറുകയുമായിരുന്നു. ഒന്നര മണിക്കൂറിലധികം യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഇതായിരിക്കാം ഇത്രയും സമയം നേവൽ ബേസിലുണ്ടായിരുന്നതായി യുവാവ് പൊലീസിന് മൊഴി നൽകാൻ കാരണം.
പുലിവാൽ പിടിച്ച പട്ടാളമോഹം
ആഗ്രഹിച്ച ജോലി ഏതുവിധേനയും നേടിയെടുക്കാനുള്ള പതിനെട്ടുകാരന്റെ പതിനെട്ടാമത്തെ അടവാണ് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പാട്ടാളത്തിൽ ചേരാൻ എത്തിയ കഥ വെളിപ്പെടുത്തിയത്. ജനുവരിയിൽ ആർമി റിക്രൂട്ട്മെന്റിൽ സെലക്ഷൻ ലഭിച്ചിരുന്നില്ല. സുഹൃത്തുക്കൾക്ക് ജോലി കിട്ടുകയും ചെയ്തു. ഇതോടെ സങ്കടമായി. പട്ടാളത്തിൽ ജോലികിട്ടിയെന്ന് അമ്മയോട് കളവ് പറഞ്ഞാണ് കൊച്ചിക്ക് വണ്ടികയറിയത്.
ആർമി യൂണിഫോമിന് സമാനമായ വസ്ത്രം തിരുവനന്തപുരത്തു നിന്ന് വാങ്ങി. തൃപ്പൂണിത്തുറയിലെ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. പട്ടാളത്തിൽ ജോലി ലഭിച്ചെന്നാണ് അമ്മാവനോടും പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ നേവൽബേസിലെ കാന്റീനിൽ പോകുന്നതായി പറഞ്ഞ് അമ്മാവന്റെ ബൈക്കിലാണ് നാവികത്താവളത്തിൽ എത്തിയത്. വിഷയത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി പൊലീസിന് കൈമാറുകയായിരുന്നു. അമ്മയും സ്റ്റേഷനിൽ ഹാജരായി. ആഗ്രഹം പോലെ പട്ടാളക്കാരൻ ആകട്ടെയെന്ന് ആശംസിച്ചാണ് പൊലീസ് യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |