തളിപ്പറമ്പ്: ഭർത്താവിന്റെ ബന്ധുവും അടുത്ത സുഹൃത്തുമായ സിവിൽ കോൺട്രാക്ടറെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേരള ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. കണ്ണൂർ പടന്നപ്പാലത്തിന് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന കേരള ബാങ്ക് കണ്ണൂർ ശാഖയിലെ മുതിർന്ന ജീവനക്കാരി എൻ.വി.സീമയെയാണ്(53) പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.പയ്യന്നൂർ കോടതി ഇവരെ റിമാൻഡ് ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ ഉടനെ തന്നെ പരിയാരം പൊലീസ് സീമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭർത്താവിന്റെ സുഹൃത്തും അടുത്ത ബന്ധുവും അയൽവാസിയുമായ പി.വി.സുരേഷ്ബാബുവിനെ വധിക്കാൻ മൂന്നുലക്ഷം രൂപയാണ് ഇവർ ക്വട്ടേഷൻ സംഘത്തിന് നൽകിയത്. കഴിഞ്ഞ ഏപ്രിൽ 18ന് സുരേഷ് ബാബുവിനെ വീട്ടിൽ കയറി ക്വട്ടേഷൻ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. നെരുവമ്പ്രത്തെ ജിഷ്ണു, അഭിലാഷ്, പരിയാരത്തെ രതീഷ്, നീലേശ്വരത്തെ കൃഷ്ണദാസ്, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.പരിചയക്കാരനായ പാലയാട്ടെ രതീഷാണ് സീമയുടെ ക്വട്ടേഷൻ ഏറ്റെടുത്തത്.
കടം വാങ്ങിയ പണം തിരികെ തരാതിരുന്നതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റവകയിൽ തരാമെന്ന് പറഞ്ഞ കമ്മിഷൻ നൽകാത്തതുമടക്കമുള്ള കാരണങ്ങളാണ് സുരേഷ് ബാബുവിനോട് തനിക്കുണ്ടായിരുന്നതെന്നാണ് സീമ പൊലീസിന് നൽകിയ മൊഴി. മകൻ ബൈക്കപകടത്തിൽപെടാൻ സുരേഷ്ബാബു കാരണമായെന്നും സീമ പൊലീസിനോട് പറഞ്ഞു.
പൊലീസുദ്യോഗസ്ഥനായ ഭർത്താവുമായും രണ്ട് മക്കളുമായും അകന്ന് ഈ വർഷം സീമ ഏപ്രിൽ 3 നാണ് കണ്ണൂർ പടന്നപ്പാലത്ത് 60 ലക്ഷം രൂപ നൽകി പുതിയ ഫ്ളാറ്റ് വാങ്ങിയത്. അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്ന ഇവർ ഭർത്താവിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും കണ്ണൂർ വനിതാ സി.ഐക്കും സി.പി.എം മാടായി ഏരിയാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ട് തള്ളിക്കളയുകയായിരുന്നു. സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ജൂൺ 16 ന് മകൾ പരിയാരം പൊലീസിൽ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. അറസ്റ്റിലായ സീമയെ സഹായിക്കാൻ ബന്ധുക്കളാരും രംഗത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |