തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ ക്വോറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച കേരള യൂണിവേഴ്സിറ്റിക്കും സർക്കാരിനും തിരിച്ചടി നൽകി, സെനറ്റിലെ പതിനഞ്ച് നോമിനേറ്റഡ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കടും വെട്ട്.
പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ പ്രതിനിധിയെ നിശ്ചയിക്കാൻ കഴിഞ്ഞ 11ന് ചേർന്ന സെനറ്റ് യോഗം ഗവർണർക്കെതിരായ രാഷ്ടീയക്കളിയുടെ ഭാഗമായി കോറം തികയ്‌ക്കാതെ പിരിയുകയായിരുന്നു.
താൻ ആവശ്യപ്പെട്ട പ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കിയാണ് ഗവർണറുടെ നടപടി. ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇവരുടെ സെനറ്റംഗത്വം ഉടൻ പിൻവലിക്കുന്നെന്നാണ് ഉത്തരവിലുള്ളത്. പുറത്താക്കിയവരിൽ രണ്ട് പേർക്ക് സിൻഡിക്കേറ്റംഗത്വവും നഷ്ടമായി.
പി.സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തവരെയാണ് പിൻവലിച്ചത്. അന്ന് സർക്കാർ പട്ടികയിൽ നിന്നാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. ഇനി സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. 1974ൽ കേരളസർവകലാശാലാ ആക്ട് വന്നശേഷം ആദ്യമായാണ് കൂട്ടനടപടി.
പുറത്തായവർ
സർവകലാശാലാ വകുപ്പ് മേധാവികളായ ഡോ.കെ.എസ്. ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ഡോ.കെ.ബിന്ദു (സംഗീതം), ഡോ.സി.എ ഷൈല (സംസ്‌കൃതം), ഡോ. ജി.ബിനു (ഫിലോസഫി), സ്‌കൂൾ അദ്ധ്യാപകരായ ആർ.എസ്. സുരേഷ് ബാബു (ഹെഡ് മാസ്റ്റർ ഗവ.മോഡൽ എച്ച്.എസ്.എസ്, തിരുവനന്തപുരം), ടി.എസ്.യമുനാ ദേവി (പ്രിൻസിപ്പൽ ഗവ.പി.പി.ടി.ഐ കോട്ടൺഹിൽ, തിരുവനന്തപുരം), ജി.കെ.ഹരികുമാർ (എച്ച്.എസ്.എസ്.ടി ജൂനിയർ - ഫിസിക്സ്, സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്ട്, കടയ്ക്കൽ), വി.അജയകുമാർ (എച്ച്.എസ്.എ - മലയാളം, ജി.എച്ച്.എസ്.എസ്, പാളയംകുന്ന്, വർക്കല), വിവിധ മണ്ഡലങ്ങളിൽ നാമനിർദ്ദേശം ചെയ്തിരുന്ന ഷേഖ് പി. ഹാരിസ് (ചെയർമാൻ, പി.എ.ഹാരിസ് ഫൗണ്ടേഷൻ, കായംകുളം), ജോയ് സുകുമാരൻ (കയർ ഫെഡ്, ആലപ്പുഴ), ജി.പദ്മകുമാർ (കാപ്പിറ്റൽ കളർ പാർക്ക് ഡിജിറ്റൽ പ്രസ്, കൊല്ലം), എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, മലയാളം കമ്മ്യൂണിക്കേഷൻ), ജി. മുരളീധരൻ പിള്ള (അഭിഭാഷകൻ, കൊല്ലം), ബി.ബാലചന്ദ്രൻ (സ്പോർട്സ്), ഡോ.പി.അശോകൻ (എസ്.പി.ഫോർട്ട് ആശുപത്രി, തിരുവനന്തപുരം). ഇതിൽ ജി.മുരളീധരൻ പിള്ളയ്ക്കും ബി.ബാലചന്ദ്രനുമാണ് സിൻഡിക്കേറ്റംഗത്വം നഷ്ടപ്പെട്ടത്.
ഗവർണറെ പറ്റിച്ച യോഗം
102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് (21പേർ) വേണം. കഴിഞ്ഞ യോഗത്തിൽ വി.സിയും 10 യു.ഡി.എഫ് അംഗങ്ങളുമടക്കം 13 പേരേ എത്തിയുള്ളൂ. ഇവരുടെ ഹാജർ രേഖപ്പെടുത്തി യോഗം പിരിഞ്ഞു.
യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിൻവലിക്കൽ മുൻപും
കൊല്ലം മുൻ എം.പി പി.രാജേന്ദ്രനെ വ്യവസായ മേഖലയെയും മുൻ മന്ത്രി സജി ചെറിയാനെ സ്പോർട്സ് മേഖലയെയും പ്രതിനിധീകരിച്ച് നാമനിർദ്ദേശം ചെയ്തത് 2012ൽ ഗവർണർ റദ്ദാക്കിയിരുന്നു. തെറ്റായ മണ്ഡലത്തിൽ അംഗത്വം നേടിയതിനായിരുന്നു ഇത്.
കേരള വി.സി നിയമനം:
വിജ്ഞാപനം ഇറക്കാതെ
ഗവർണറുടെ സെക്രട്ടറി
തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരിനിടെ, ഗവർണറുടെ നിർദ്ദേശങ്ങൾ നടപ്പാക്കാതെ പ്രിൻസിപ്പൽ സെക്രട്ടറിയായ ദേവേന്ദ്രകുമാർ ദൊഡാവത് ഒഴിഞ്ഞുമാറുന്നു. സർക്കാരിന്റെ സമ്മർദ്ദത്താലാണിത്. കേരള സർവകലാശാലാ വി.സി നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കണമെന്ന ഗവർണറുടെനിർദേശമാണ് നടപ്പാക്കാത്തത്. മുൻപ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയിരുന്നത്. ആ പതിവ് തെറ്റിച്ച് വിജ്ഞാപനമിറക്കാൻ ഗവർണർ നിർദ്ദേശിച്ചെങ്കിലും സർവകലാശാല ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സെക്രട്ടറി തയ്യാറായിട്ടില്ല. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയുടെ കൺവീനറായ കോഴിക്കോട് ഐ.ഐ.എം ഡയറക്ടറെ അതിനായി ഗവർണർ ചുമതലപ്പെടുത്തട്ടെയെന്നാണ് സെക്രട്ടറി പറയുന്നത്. ആഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ മൂന്ന് മാസ കാലാവധി നവംബർ 4ന് അവസാനിക്കും. വിജ്ഞാപനമിറക്കിയില്ലെങ്കിൽ അതിനടുത്ത ദിവസം സെർച്ച് കമ്മിറ്റി ഇല്ലാതാവും. നവംബർ നാലിന് സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിട്ടുമുണ്ട്. സമ്മർദ്ദം കാരണം പ്രിൻസിപ്പൽ സെക്രട്ടറി ദൊഡാവത്ത് കേന്ദ്രസർവീസിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിച്ചിരിക്കുകയാണ്.
ഗവർണർ ഡൽഹിയിൽ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലെ ചാൻസലറുടെ 15 പ്രതിനിധികളെ പിൻവലിച്ച ഉത്തരവിറക്കിയ ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡൽഹിയിലേക്ക് പോയി. ഡൽഹി, മുംബയ്, ലഖ്നൗ എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം 22നേ മടങ്ങിയെത്തൂ. വിവിധ ജയിലുകളിലെ 5 തടവുകാർക്ക് ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ മടങ്ങിയെത്തിയ ശേഷം പരിഗണിക്കും.
ഗവർണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഇന്നലെ രാവിലെ ഹാക്ക് ചെയ്തു.ആഡംബര വീടുകളുടെ സീലിംഗിൽ പ്ലാസ്റ്ററിംഗ് നടത്തുന്നതടക്കം മൂന്ന് വീഡിയോകളാണ് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.ഗവർണർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഹാക്കിംഗ് വിവരം അറിയിച്ചത്.ഹാക്കിംഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പേജ് വീണ്ടെടുക്കാൻ ശ്രമിക്കുന്നതായും ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |