കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് പൊലീസ് തങ്ങളെ അറസ്റ്റുചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി കൊട്ടാരക്കര സ്വദേശി ഷാജ് കിരൺ, വയനാട് സ്വദേശി ഇബ്രായി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരിചയപ്പെടുത്തി ഷാജ് തന്നെക്കാണാൻ വന്നെന്നും മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടെ ഓഫീസിൽ ഷാജ്, ഇബ്രായി എന്നിവരുമായി സംസാരിച്ചതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മുൻകൂർജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
സ്വപ്‌നയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ശബ്ദരേഖ തങ്ങളെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പുറത്തുവിട്ടത്. സർക്കാരിനെതിരെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഷാജ് വ്യക്തമാക്കുന്നു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |