തിരുവനന്തപുരം: മരണമൊഴിയിൽപോലും ഗ്രീഷ്മയ്ക്ക് മേൽ സംശയത്തിന്റെ ലാഞ്ചനയില്ലാത്ത ഷാരോണിന്റെ നിഷ്‌കളങ്ക പ്രണയം ചതിയുടെ കൊടുംവിഷത്തിൽ പൊലിഞ്ഞു. റെക്കോഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടിലെത്തിയ ഷാരോണിനെ കീടനാശിനികുപ്പികാട്ടി പ്രണയബന്ധത്തിൽ നിന്ന് പിൻമാറാത്തപക്ഷം താൻ ഇത് കുടിച്ച് ചാകുമെന്ന് ഗ്രീഷ്മ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കളില്ലാതിരുന്ന വീട്ടിൽ ഏറെനേരമെടുത്ത് അവളെ ആശ്വസിപ്പിക്കുകയും ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത ഷാരോണിന് ഗ്രീഷ്മ പക്ഷെ ചതിക്കുഴിയൊരുക്കുകയായിരുന്നു. ഗ്രീഷ്മയെ സാന്ത്വനിപ്പിച്ചശേഷം വാഷ് റൂമിലേക്ക് ഷാരോൺ പോയ തക്കത്തിന് കീടനാശിനി മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന കഷായത്തിൽ കലർത്തി അനുനയത്തിൽ അത് കുടിപ്പിക്കുകയും ചെയ്തു. താൻ സ്ഥിരമായി കഷായം കുടിക്കാറുണ്ടെന്നും അതിന് കയ്പാണെന്നും ഷാരോണിനോട് പലപ്പോഴും പറഞ്ഞിരുന്ന ഗ്രീഷ്മ കാപിക്വ കീടനാശിനി കലർത്തിയ കഷായം കുടിക്കാൻ നൽകുകയായിരുന്നു. കലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് ഛർദ്ദിക്കും അവശതയ്ക്കും കാരണമായതെന്നാണ് വീട്ടുകാരോടും ഡോക്ടർമാരോടും മരണമൊഴി രേഖപ്പെടുത്താനെത്തിയ മജിസ്‌ട്രേറ്റിനോട് പോലും പറഞ്ഞത്. ഗ്രീഷ്മയോടുള്ള അമിത സ്‌നേഹമാണ് അവളെ തളളിപ്പറയാനോ തനിക്ക് നേരിട്ട ചതി തുറന്ന് പറയാനോ ഷാരോണിനെ അനുവദിക്കാതിരുന്നത്. ഇതാണ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയും ഇല്ലാതാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |