തിരുവനന്തപുരം: ഷവർമ്മ കഴിച്ചുള്ള മരണങ്ങൾക്കു പിന്നാലെ വഴിയോരങ്ങളിലെ ഷവർമ്മ തട്ടുകൾ ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തിറങ്ങിയത് ഫലം കണ്ടു. ഒരുമാസത്തിനിടെ 3050ഭക്ഷ്യ സ്ഥാപനങ്ങളാണ് രജിസ്ട്രേഷനും ലൈസൻസിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചത്. ഇതിൽ 2180അപേക്ഷകൾ രജിസ്ട്രേഷനും 870എണ്ണം ലൈസൻസിനുമുള്ളതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഒരുമാസത്തിനിടെ ഇത്രയും അപേക്ഷകൾ ലഭിക്കുന്നത് ആദ്യമായാണ്. വാർഷികവരുമാനം 12ലക്ഷത്തിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 12ലക്ഷത്തിൽ കൂടുതലുള്ളവയ്ക്ക് ലൈസൻസും നൽകുന്നതിനാൽ അപേക്ഷകരിൽ ഷവർമ്മ തട്ടുകൾ,ഹോട്ടലുകൾ എന്നിങ്ങനെയുള്ള വേർതിരിവില്ല. ഭക്ഷണം വിൽക്കുന്നവർക്കു മാത്രമല്ല.കാറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷ്യസാധനങ്ങളുടെ ഉത്പാദകർ എന്നിവർക്കും പ്രവർത്തനാനുമതി ആവശ്യമാണ്.
അപേക്ഷ ഓൺലൈനായി
രജിസ്ട്രേഷനും ലൈസൻസിനും ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരുവർഷത്തേക്ക് രജിസ്ട്രേഷന് 100രൂപയും ലൈസൻസിന് 2000രൂപയുമാണ് ഫീസ്. രജിസ്ട്രേഷനായി സ്ഥാപന ഉടമയുടെ ആധാറും ഫോട്ടയും മാത്രം സമർപ്പിച്ചാൽ മതി. ലൈസൻസിനായി ഉടമസ്ഥന്റെ രേഖകൾക്ക് പുറമേ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ അനുമതിപത്രവും സമർപ്പിക്കണം.
പിഴയും തടവും
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനാനുമതിയില്ലെങ്കിൽ പരമാവധി അഞ്ചു ലക്ഷം രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ.
(രണ്ടാഴ്ചത്തെ കണക്ക്
സെപ്തംബർ 26 ഒക്ടോബർ 10)
ആകെ പരിശോധിച്ച സ്ഥാപനങ്ങൾ 5764
ലൈസൻസില്ലാത പ്രവർത്തിച്ചവ 406
നടപടി സ്വീകരിച്ചത് 564
ശേഖരിച്ച സാമ്പിളുകൾ 70
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |