കൊച്ചി കോർപ്പറേഷന്റെ പുതിസ സംരംഭം ഉടൻ
കൊച്ചി: വനിതാ മേയർമാറുടെ ശുപാർശയുള്ളവർക്ക് കൊച്ചി കോർപ്പറേഷൻ തുടങ്ങുന്ന ഷീ ലോഡ്ജിന്റെ ഭാഗമായുള്ള ഹോസ്റ്റലിൽ മുറി ലഭിക്കുന്നതിന് മുൻഗണന. താത്കാലിക ആവശ്യങ്ങൾക്കും ജോലിക്കുമായി കൊച്ചിയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള പദ്ധതി ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യും. സ്ത്രീകളുടെ കൂട്ടത്തിലുള്ള 14 വയസു വരെയുള്ള ആൺകുട്ടികൾക്കും താത്കാലിക വാസം അനുവദിക്കും.
പ്രവേശന മാനദണ്ഡങ്ങൾക്ക് അന്തിമരൂപം ആകുന്നതേയുള്ളൂ. എറണാകുളം നോർത്തിലെ പഴയ ലിബ്ര ഹോട്ടൽ പരിഷ്‌കരിച്ച് ഷീ ലോഡ്ജും ഹോസ്റ്റലുമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് വനിതാമേയർമാരുള്ളത്. പത്തു രൂപയ്‌ക്ക് ഊണുള്ള കോർപ്പറേഷന്റെ സമൃദ്ധി കൊച്ചി ഭക്ഷണശാലയും ഹോസ്റ്റലിനടുത്താണ്. ഇവിടെനിന്ന് മിതമായ നിരക്കിൽ മൂന്നു നേരവും അന്തേവാസികൾക്ക് ഭക്ഷണവും ലഭിക്കും. ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കും.
ലോഡ്ജിന് തൊട്ടടുത്താണ് നോർത്ത് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പ്, മെട്രോ എന്നിവയുള്ളത്. ഹൈക്കോടതി, കലൂർ ബസ് സ്റ്റാൻഡ്, സൗത്ത് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ബൈപാസ്, വൈറ്റില ഹബ്ബ് എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താം.
നവീകരണത്തിന് 4.80 കോടി
ഷീ ലോഡ്ജ് നവീകരണ ചെലവ്- 4.80 കോടി രൂപ
സിംഗിളും ഡബിളുമായി ആകെ മുറി- 97
ഹോസ്റ്റലിനായി ഉപയോഗിക്കുന്ന മുറി- 60 എണ്ണം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന
'പല ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന കൗമാരക്കാർക്കും സ്ത്രീകൾക്കും സുരക്ഷിതമായി താമസിക്കാൻ ഇടമില്ലെന്ന് പരാതിയുണ്ട്. സ്വകാര്യ ലോഡ്ജുകളിലെ വാടക പലർക്കും താങ്ങാനുമാകില്ല. സമൃദ്ധി ഹോട്ടലിൽ അത്താഴവും തുടങ്ങിയതിനാൽ ഭക്ഷണത്തെക്കുറിച്ചും വേവലാതി വേണ്ട".
- അഡ്വ. എം. അനിൽകുമാർ, കൊച്ചി മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |