പൊന്നാനി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ ചരക്കു കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ നാലുപേരെ കപ്പൽ ജീവനക്കാരും സമീപത്തെ ബോട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. ഇന്നലെ പുലർച്ചെ 12.30ന് ചാവക്കാട് എടക്കഴിയൂർ തീരത്തുനിന്ന് ഒമ്പത് നോട്ടിക്കൽ മൈൽ (16.66 കി.മീറ്റർ) അകലെയായിരുന്നു സംഭവം. കപ്പൽ കസ്റ്റഡിയിലെടുത്ത് കൊച്ചി തുറമുഖത്തേക്ക് മാറ്റി.
ബോട്ടിന്റെ സ്രാങ്ക് പൊന്നാനി അഴീക്കൽ കുറിയമാക്കാനകത്ത് സലാം (45), പള്ളിപ്പടി തിക്കനോട് ഗഫൂർ (47) എന്നിവരാണ് മരിച്ചത്. അഴീക്കൽ തെങ്ങുമനയ്ക്കൽ ബാദുഷ (40), കുന്നുകാരത്ത് മജീദ് (43), അംബർകുട്ടിക്കാനകത്ത് മൻസൂർ (36), പള്ളിപ്പടി വെളിയിൽ അയൂബ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹ്' എന്ന ബോട്ടിലാണ് കൊച്ചിയിൽനിന്ന് ചരക്ക് എടുത്തശേഷം ബേപ്പൂരിലേക്ക് പോവുകയായിരുന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 'സാഗർ യുവരാജ്' കപ്പൽ ഇടിച്ചത്. ലക്ഷദ്വീപിലേക്ക് ഭക്ഷ്യവസ്തുക്കൾ, വാഹനങ്ങളടക്കം കൊണ്ടുപോവുന്ന വലിയ കപ്പലാണിത്. പൊന്നാനിയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ മൂന്നോടെ പോയ ബോട്ട് ഇന്നലെ രാവിലെ ആറോടെ തിരിച്ചെത്തേണ്ടതായിരുന്നു.
വലയിൽ നിന്ന് മത്സ്യം ബോട്ടിലേക്ക് കയറ്റുന്നതിനിടെയായിരുന്നു കപ്പലിടിച്ചത്. ബോട്ട് കപ്പൽ ജീവനക്കാരുടെ ശ്രദ്ധയിൽപെടാത്തതാണ് കാരണം. തീരത്തോടടുത്താണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അശ്രദ്ധമായി ഓടിച്ചതിന് കപ്പൽ ജീവനക്കാർക്കെതിരെ കോസ്റ്റൽ പൊലീസ് കേസെടുത്തു.
സലാമിന്റെ ഭാര്യ: സബൂറ. മക്കൾ:ഫിദ, ഫാസിൽ. ഗഫൂറിന്റെ ഭാര്യ നഫീസു. മക്കൾ:സറീന, അസ്‌കർ, അൻഫി. മരുമകൻ:അൻവർ. ഗഫൂറിന്റെ മൃതദേഹം പള്ളിപ്പടി ചെറിയ പള്ളിയിലും സലാമിന്റെ മൃതദേഹം അഴീക്കൽ തഖ്‌വ മസ്ജിദിലും കബറടക്കി.
ആറു മണിക്കൂർ പരിശ്രമം
മറൈൻ പൊലീസുൾപ്പെടെ ആറു മണിക്കൂറിലധികം പരിശ്രമിച്ചാണ് കടലിൽ താഴ്ന്ന ബോട്ടിന്റെ വീൽഹൗസ് ഭാഗം ഉയർത്തിയെടുത്തത്. വീൽഹൗസിൽ നിന്ന് സലാമിന്റേയും മത്സ്യം സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് ഗഫൂറിന്റേയും മൃതദേഹങ്ങൾ രാവിലെ ഏഴോടെയാണ് കണ്ടെത്തിയത്. ബോട്ടിന്റെ എൻജിൻ ബ്ലേഡുകൊണ്ട് ശരീരമാകെ കീറിയ നിലയിലായിരുന്നു ഗഫൂറിന്റെ മൃതദേഹം. കടലിൽ ചിതറിയ ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ചുകിടക്കുകയായിരുന്നു മറ്റുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |