കോഴിക്കോട്: രണ്ടര വർഷത്തെ ഇടവേളയ്ക്കുശേഷം ബേപ്പൂർ തുറമുഖത്ത് ചരക്ക് കപ്പലെത്തി. കൊച്ചി വല്ലാർപ്പാടം ടെർമിനലിൽ നിന്നുള്ള 42 കണ്ടെയ്‌നറുകളുമായി 'ഹോപ്പ് 7' ഇന്നലെ രാവിലെ ആറു മണിയോടെയാണ് തീരത്തടുത്തത്. പുലർച്ചെ മൂന്നരയ്ക്ക് പുറംകടലിലെത്തിയ കപ്പൽ മിത്ര ടഗ്ഗിന്റെ സഹായത്തോടെ തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു.
ക്രെയിനുകൾ ഉപയോഗിച്ച് 40 കണ്ടെയ്‌നറുകൾ ഇറക്കി. ശേഷിക്കുന്നവയുമായി കപ്പൽ ഇന്ന് കണ്ണൂർ അഴീക്കലിലേക്ക് തിരിക്കും.
പ്ലൈവുഡ്, ടൈൽസ്, സാനിറ്ററി ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് കൊണ്ടുവന്നത്. കണ്ടെയ്‌നർ കപ്പൽ സർവീസ് പുനഃരാരംഭിച്ചതോടെ മലബാറിലെ ചരക്കുനീക്കം കൂടുതൽ സുഗമമാവും. റോഡിലെ തിരക്ക് കുറയും. മലിനീകരണത്തിന്റെ തോതും കുറയും. കുറഞ്ഞ നിരക്കിൽ ചരക്ക് എത്തിക്കാമെന്ന മെച്ചവുമുണ്ട്. ഓർഡറുണ്ടെങ്കിൽ സ്ഥിരമായി സർവീസ് നടത്താനാണ് തീരുമാനം.
കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് കൊച്ചിയിൽ ബുധനാഴ്ച ഫ്‌ളാഗ് ഒാഫ് ചെയ്തത്. ഇന്ന് യാത്രഅയപ്പ് ചടങ്ങിൽ സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ബേപ്പൂരിന്റ പ്രതിനിധിയായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിക്കും.
ഇവിടെ നിന്ന് കൊച്ചിയിലേക്കുള്ള ചരക്കുകൾ ഇന്നലെ കയറ്റുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |